
ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ഇന്ത്യൻ നിർമിത കഫ് സിറപ്പ് ഉൽപ്പാദിപ്പിച്ച മാരിയോൺ ബയോടെക് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ഉത്തർപ്രദേശ് ഡ്രഗ്സ് കൺട്രോളിങ് ലൈസൻസിങ് അതോറിറ്റി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾ കഴിച്ച കുട്ടികളാണ് മരിച്ചത്. പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.
അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്. മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.
പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡിഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam