Omicron : 'ഒമിക്രോൺ' വകഭേദം; രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് വിദ​ഗ്ധർ

By Web TeamFirst Published Dec 3, 2021, 5:42 PM IST
Highlights

പരിഭ്രാന്തരാകരുതെന്നും വാക്സിൻ നിർബന്ധമായും എടുക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി. 

രാജ്യത്ത് കൊവിഡിന്റെ ഒമിക്രോൺ (omicron) വകഭേദത്തിൽ നിന്നുള്ള രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച കർണാടകയിൽ നിന്ന് കൊവിഡ്-19 ന്റെ ഒമിക്രോൺ വേരിയന്റിന്റെ ആദ്യ രണ്ട് കേസുകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 24-ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വേരിയന്റിന്റെ ആദ്യ കേസ്  ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തതു. 

സ്പൈക്ക് പ്രോട്ടീനിലെ ഉയർന്ന മ്യൂട്ടേഷനുകൾ കൂടുതൽ പേരിലേക്ക് പകരുന്നതിന് കാരണമാകും. പൂർണ്ണമായും വാക്സിനേഷൻ എടുത്ത വ്യക്തികളിൽ ഈ വേരിയന്റ് കണ്ടെത്തിയതായും ദക്ഷിണാഫ്രിക്കൻ ആരോ​ഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. വിവിധ വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാരെ കർശനമായി നിരീക്ഷിക്കാനും  ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. 

പരിഭ്രാന്തരാകരുതെന്നും വാക്സിൻ നിർബന്ധമായും എടുക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി. വാക്‌സിൻ വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വാക്സിനേഷൻ എടുക്കാൻ വൈകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്തുകയും അവർക്ക് വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധനായ ഡോ ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. 56 ശതമാനത്തിലധികം ഇന്ത്യക്കാർക്കും ഒരു വാക്‌സിൻ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. 32 ശതമാനം പേർ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവരാണെന്ന് ‌വിദ​ഗ്ധർ വ്യക്തമാക്കുന്നു. 

 

 

ഒമിക്രോൺ വകഭേ​ദത്തിന് ഉയർന്ന വ്യാപന ശേഷിയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഒമിക്രോൺ വകഭേദം അന്താരാഷ്ട്രതലത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് അണുബാധയുടെ വളരെ ഉയർന്ന ആഗോള അപകടസാധ്യത ഉയർത്തുന്നു. അത് ചില മേഖലകളിൽ "ഗുരുതരമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു.

ഒട്ടേറെത്തവണ മ്യൂട്ടേഷൻ സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണ് ഒമിക്രോൺ. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒമിേക്രാൺ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു.

പുതിയ കൊവിഡ് വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണോ എന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 
കൊവിഡ് വാക്സിനുക​ളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

'ഒമിക്രോൺ' വകഭേദം; മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞർ
 

click me!