Latest Videos

ക്രമം തെറ്റിയുള്ള ആർത്തവവും ഹൃദ്രോഗവും ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

By Web TeamFirst Published May 28, 2023, 10:44 PM IST
Highlights

ക്രമരഹിതമായ ആർത്തവചക്രമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി നാൻഫാങ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ക്രമം തെറ്റിയുള്ള ആർത്തവം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ക്രമരഹിതമായ ആർത്തവചക്രമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി നാൻഫാങ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 2020-ൽ, കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ എന്നിവ ഉൾപ്പെടുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളോ സംഭവങ്ങളോ മൂലം ആഗോളതലത്തിൽ ഏകദേശം 19.1 ദശലക്ഷം ആളുകൾ മരിച്ചതായി ​ഗവേഷകർ പറയുന്നു.

പഠനത്തിൽ പങ്കെടുത്തവർക്ക് ശരാശരി 46 വയസ്സ് പ്രായമുണ്ടായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ പങ്കെടുത്തവരിൽ ഉണ്ടായിരുന്നില്ല. കൂടുതൽ വിശകലനം ചെയ്തപ്പോൾ 21 ദിവസത്തിൽ താഴെയോ 35 ദിവസത്തിൽ കൂടുതലോ ഉള്ള ആർത്തവചക്രമുള്ള പങ്കാളികൾക്ക് സാധാരണ ആർത്തവചക്രം ഉള്ള സ്ത്രീകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 19% കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

കുറഞ്ഞ ദൈർഘ്യമുള്ള ആർത്തവചക്രമുള്ള ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത 29% കൂടുതലാണ്. അതേസമയം കൂടുതൽ ദൈർഘ്യമുള്ള ആർത്തവചക്രമുള്ളവർക്ക് 11% ഉയർന്ന അപകടസാധ്യതയുണ്ട്.

കുറഞ്ഞ ദൈർഘ്യമുള്ള ആർത്തവചക്രമുള്ള പഠനത്തിൽ പങ്കെടുക്കുന്നവർക്ക് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത 38% കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. കൂടുതൽ ദൈർഘ്യമുള്ള ആർത്തവചക്രമുള്ളവർക്ക് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത 30% കൂടുതലാണ്.

Read more തെെര് പ്രിയരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

'ഹൃദയ സംബന്ധമായ അസുഖം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ രോഗാവസ്ഥയ്ക്കും മരണനിരക്കും പ്രധാന കാരണമാണ്. ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാകുന്നത് ഹൃദ്രോഗത്തെ അർത്ഥമാക്കുമെന്ന് അവബോധം വളർത്താൻ ഈ കണ്ടെത്തലുകൾ ഞങ്ങളെ സഹായിക്കുന്നു...' - സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി നാൻഫാങ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം വിഭാഗത്തിലെ ചീഫ് ഫിസിഷ്യനും പ്രൊഫസറുമായ ഡോ. ഹുയിജി ഷാങ് പറഞ്ഞു.

 

click me!