
ഓരോ ദിവസവും കൊറോണ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വെെറസ് ഏതെല്ലാം രീതിയിൽ പകരുമെന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങളും ചർച്ചകളും നടന്ന് കൊണ്ടിരിക്കുകയാണ്.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നാണ് പുതിയ പഠനം പറയുന്നത്. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രോഗം ബാധിച്ച ആളുകളുടെ സ്രവകണങ്ങള്‍ വഴി മാത്രമാണ് വൈറസ് പകരുന്നതെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ഇതുവരെയുള്ള ധാരണ.
കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവുണ്ടെന്ന് പഠനത്തിൽ പറയുന്നു. നിലവിൽ കൊവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളിൽ ഉടൻ മാറ്റം വേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കി.
വായുവിലൂടെ പരക്കുന്ന വൈറസിന പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.യുഎസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും പഠനത്തിൽ പറയുന്നു.
വെന്റിലേഷൻ ഉറപ്പാക്കിയ മുറികളിൽ രോഗവ്യാപനം കുറവാണെന്നും പഠനത്തിൽ പറയുന്നു. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ കാര്യമായി കാണാത്തവരിൽ നിന്നാണ് നാൽപതു ശതമാനത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യം വായുവിൽ കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മണിക്കൂര്‍ വരെ വൈറസിന് വായുവിൽ തങ്ങിനിൽക്കാൻ സാധിക്കുമെന്നും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രോഗിയുടെ സംസാരം, ശ്വസനം, തുമ്മൽ എന്നിവയിലൂടെയെല്ലാം എളുപ്പത്തിൽ വായൂവിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്. ഹോട്ടലുകളിലെ തൊട്ടടുത്ത മുറികളിലെ ആളുകൾക്കിടയിൽ അതും ഒരിക്കലും പരസ്പരം ബന്ധപ്പെടാത്ത ആളുകൾ തമ്മിൽ വൈറസ് വ്യാപകമായി പകരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിനെ പിടിച്ചുകെട്ടാൻ 'മാസ് പരിശോധന', രണ്ട് ദിവസം, രണ്ടര ലക്ഷം ടെസ്റ്റുകൾ ലക്ഷ്യം