കൊവിഡ്: ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാം; ആശങ്ക പങ്കുവച്ച് വിദഗ്ധർ

By Web TeamFirst Published Apr 11, 2020, 5:32 PM IST
Highlights

കൊവിഡ് 19ന്‍റെ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാമെന്ന ആശങ്ക പങ്കുവച്ച് വിദഗ്ധർ. 

കൊവിഡ് 19ന്‍റെ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാമെന്ന ആശങ്ക പങ്കുവച്ച് വിദഗ്ധർ. കൊവിഡ് സ്ഥിരീകരിക്കുന്നതിന് സ്രവ സാമ്പിളുകള്‍ ശേഖരിച്ചുള്ള പിസിആര്‍ ടെസ്റ്റാണ് നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും നടത്തിവരുന്നത്. എന്നാൽ ഈ ടെസ്റ്റ് വഴി വൈറസ് സാന്നിധ്യം കണ്ടെത്തുമോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നാണ് മിനെസ്റ്റോ മയോ ക്ലീനികിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രിയ സമ്പത്ത് കുമാർ പറയുന്നു. 

ചുമ, തുമ്മൽ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും തരത്തിൽ രോഗി എത്രമാത്രം വൈറസ് പരത്തുന്നു, പരിശോധന ഏത് രീതിയിലാണ് നടന്നത്, സ്രവങ്ങൾ ശരിയായ രീതിയിൽ തന്നെയാണോ ശേഖരിച്ചത് തുടങ്ങിയ വിവരങ്ങളൊക്കെ ഇതിനെ സ്വാധീനിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ നാലുമാസമായി മാത്രമാണ് ഈ വൈറസ് മനുഷ്യർക്കിടയ്ക്കിയിൽ വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ പരിശോധനയുടെ വിശ്വാസ്യത സംബന്ധിച്ചുള്ള പഠനങ്ങളൊക്കെ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും പ്രിയ കൂട്ടിച്ചേർത്തു. യുഎസിലെ കൊവിഡ് പരിശോധനയ്ക്ക് വ്യാപക സൗകര്യങ്ങൾ ഉണ്ടായിട്ടും അവിടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ കൂടിയാണ് വിദഗ്ധർ ഇത്തരമൊരു ആശങ്ക പങ്കു വച്ചിരിക്കുന്നത്. 

വൈറസ് തിരിച്ചറിയാൻ 90% സാധ്യതകൾ ഉണ്ടെന്ന് കരുതിയാൽ പോലും നിലവിൽ പരിശോധിക്കപ്പെടുന്ന ആളുകളുടെ കണക്ക് വച്ച് നോക്കിയാൽ അതും ഒരു വെല്ലുവിളി തന്നെയാണെന്നാണ് പ്രിയ വാദിക്കുന്നത്. 'കാലിഫോർണിയയിൽ മെയ് പകുതിയോടെ അൻപത് ശതമാനമോ അതിൽ കൂടുതലോ ആളുകള്‍ കൊവിഡ് ബാധിതരാകും.. നാൽപ്പത് ദശലക്ഷം ആളുകളുള്ള സ്ഥലത്ത് ഒരു ശതമാനം ആളുകളെ പരിശോധിച്ചാൽ പോലും അതിൽ 20000 റിസൾട്ടുകൾ തെറ്റായിരിക്കുമെന്ന് വേണം പ്രതീക്ഷിക്കേണ്ടത്'-  പ്രിയ ഒരു മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 

അതുകൊണ്ട് തന്നെ ടെസ്റ്റുകള്‍ക്ക് പുറമെ രോഗിക്കുള്ള ലക്ഷണങ്ങൾ, രോഗം പ്രകടമാക്കുന്നതിനുള്ള സാധ്യതകൾ, ഇമേജിംഗ് മറ്റ് ലാബ് വർക്കുകൾ എന്നിവ കൂടി കണക്കിലെടുത്ത് രോഗനിർണ്ണയം നടത്തുക എന്നത് നിർണായകമാണ്. വൈറസ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അത് കൃത്യം എവിടെയാണെന്ന് കണ്ടുപിടിക്കുകയാണ് ഏറ്റവും പ്രയാസം. മൂക്കിനുള്ളിൽ നിന്ന് സ്രവം എടുത്തുള്ള പരിശോധന അതിന്റെ നടപടക്രമങ്ങൾ കൃത്യമായി അറിയുന്നവർ തന്നെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ പരിശോധനഫലം വിപരീതമായിരിക്കും. എന്നാൽ ചില അവസരങ്ങളിൽ കൃത്യമായ തന്നെ എല്ലാം നടത്തിയാലും പരിശോധന ഫലം കൃത്യമാകണമെന്നില്ല. ഇത്തരം അവസരങ്ങളിൽ രോഗികളുടെ കഫം ശേഖരിച്ചോ അല്ലെങ്കിൽ ശ്വാസ കോശത്തിൽ നിന്നുള്ള സ്രവം ശേഖരിച്ചോ അതുമല്ലെങ്കിൽ രോഗിയെ മയക്കി കിടത്തിയുള്ള സ്രവ ശേഖരണമോ നടത്തേണ്ടി വരും. 

പരിശോധനഫലങ്ങളിലെ അനിശ്ചിതത്വം എന്നത് പുതിയ കാര്യമല്ല. ഏത് രോഗത്തിലായാലും എല്ലാം തികഞ്ഞ പരിശോധന ഫലം കിട്ടില്ലെന്ന് നല്ലതുപോലെ അറിയുകയും ചെയ്യാം. എന്നാൽ കൊവിഡ് 19 ന്റെ കാര്യത്തിലെ വ്യത്യാസം എന്തെന്നാല്‍ ഇതിന്‍റെ പുതുമയാണ് എന്നും അവര്‍ പറയുന്നു. ചിലപ്പോൾ തെറ്റായ നെഗറ്റീവ് റിസൾട്ട് ലഭിച്ച ആളുകൾ പഴയത് പോലെ അവരുടെ ജീവിതം സാധാരണ നിലയില്‍ മുന്നോട്ട് കൊണ്ടു പോകും.. ഇത് കൂടുതൽ പേരിലേക്ക് വൈറസ് വ്യാപിക്കാൻ ഇടയാക്കും എന്നതാണ് ഇതിന്റെ യഥാർഥ ഭീഷണി എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

click me!