
സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് 41 കാരിയായ ഫെയ് വിൽകസിനെ അജ്ഞാതമായ ഒരു ചെറുപ്രാണി ഇടത് കാലിൽ കടിച്ചത്. കാലിൽ മൂർച്ചയുള്ള എന്തോ ഒന്ന് കുത്തുന്നത് പോലെ അനുഭവപ്പെട്ടു. എന്താണ് കടിച്ചതെന്ന് അറിയാൻ സാധിച്ചിരുന്നില്ലെന്ന് ഫെയ് വിൽക്സ് പറയുന്നു.
കുളിച്ച് കഴിഞ്ഞ് നോക്കിയപ്പോൾ കാലിൽ വട്ടത്തിൽ ഒരു ചുവന്ന പാട് കാണാനായെന്നും അവർ പറഞ്ഞു. ആ പാടിനെ അത്ര വലിയ കാര്യമാക്കി അവർ എടുത്തിരുന്നില്ല. താനേ പോകുമെന്ന് അവർ കരുതി. എന്നാൽ രാത്രി 11 മണി കഴിഞ്ഞപ്പോൾ കാലിൽ നീര് കൂടി വരുന്നതായി കാണാനായി. ഓരോ മണിക്കൂറുകൾ കഴിയുന്തോറും നീര് കൂടുകയും വീർക്കാനും തുടങ്ങി.
വളരെ പെട്ടെന്ന് അണുബാധ ഉണ്ടാവുകയും ചെയ്തു. തുടർന്ന് യുവതിയെ റോയൽ സർറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ കാൽ കണ്ടതോടെ 'സെല്ലുലൈറ്റിസ്' ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. അണുബാധ മാറിയില്ലെങ്കിൽ കാൽ മുറിച്ചു മാറ്റേണ്ടി വരുന്നുമെന്ന് ഡോക്ടർമാർ പറഞ്ഞു.
മുറിവുകളിലൂടെ ബഗുകൾ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. യുവതിയെ ഉടനെ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും ചെയ്തു. നാല് മാസത്തിന് ശേഷമാണ് കാലിലെ അണുബാധ കുറഞ്ഞതെന്ന് ഫെയ് വിൽക്സ് പറഞ്ഞു.
'അടുത്തിടെയാണ് അച്ഛൻ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചത്. അച്ഛന്റെ മരണത്തിൽ ഞാനും സഹോദരിയും ആകെ തളർന്നു പോയി. സഹോദരിയെ പഴയത് പോലെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് അവധിക്കാലം ആഘോഷിക്കാനായി ബെനിഡോർമിൽ എത്തിയതെന്നും അവർ പറഞ്ഞു. ഈ അവധിക്കാലം ഇങ്ങനെയാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഫെയ് വിൽക്സ് പറയുന്നു.
ആശുപത്രിയിൽ എത്തിയിരുന്നില്ലെങ്കിൽ വിൽക്സ് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ മരിക്കുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അണുബാധയിൽ നിന്ന് മുക്തമായിട്ടുണ്ടെങ്കിലും ഞാൻ ഇപ്പോഴും മാനസികമായി ശരിയായിട്ടില്ല. ചിലന്തിയോ കൊതുകോ ഇതിൽ ഏതോ ഒന്നാണ് എന്നെ കടിച്ചതെന്നാണ് ഞാൻ കരുതുന്നത്. കാലുകൾ ശരിയായെങ്കിലും മാനസികമായി ശരിയാകാൻ ഇനിയും സമയമെടുക്കുമെന്ന് വിൽക്സ് പറഞ്ഞു.
എന്താണ് സെല്ലുലൈറ്റിസ്?
സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ചര്‍മത്തിലെ ഹൈപ്പോഡെര്‍മിസ് പാളിയിലുണ്ടാക്കുന്ന അണുബാധയാണിത്. പൊള്ളിയതുപോലുള്ള മുറിവിലൂടെ ബാക്ടീരിയ അകത്തുകടക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ നീര്‍ക്കെട്ട്, ചുവപ്പുനിറം, വേദന, മഞ്ഞ നിറത്തിലുള്ള പഴുപ്പ് പുറത്തുവരിക. ലിവര്‍ സിറോസിസ്, പ്രമേഹം ഉള്ളവരില്‍ ഈ രോഗം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam