
കൊവിഡ് രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗം വരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ). രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം പിടിപെടാമെന്ന് രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം. ഇതിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടിലെന്നാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഗിരിധര ബാബു പറയുന്നത്.
ചില സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചത് കൊവിഡിന്റെ പോസ്റ്റ്-വൈറൽ ലക്ഷണങ്ങളായിരിക്കാമെന്നും അവ വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില വ്യക്തികളിൽ വൈറസ് കൂടുതൽ കാലം നിലനിൽക്കുന്നതായി കൊവിഡ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേറ്ററായ ശശികിരൺ ഉമാകാന്ത് പറഞ്ഞു.
ഒരാഴ്ചയോ 10 ദിവസമോ കഴിഞ്ഞാൽ, വൈറസിന് മറ്റുള്ളവരിൽ രോഗം വ്യാപിപ്പിക്കാനോ അണുബാധയുണ്ടാക്കാനോ കഴിയില്ല. കൊവിഡ് നിർണയിക്കാൻ സാധാരണയായി നടത്തുന്ന പരിശോധനയ്ക്ക് വൈറസ് കണങ്ങളെ തിരിച്ചറിയാൻ കഴിയും, എന്നാൽ ഈ കണികകൾ സജീവമായവ ആണോ നിർജീവമാണോ എന്ന് മനസിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നുവെന്നാണ് ദില്ലിയിലെ ഏതാനും ആശുപത്രികള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്‌കെയര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: കൊവിഡ് ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ; തെളിവുസഹിതം ആശുപത്രികള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam