റഷ്യന്‍ വാക്സിന്‍ ഫലം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ആദ്യം പരീക്ഷിച്ച 76 പേരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

By Web TeamFirst Published Sep 4, 2020, 8:20 PM IST
Highlights

രണ്ടാംഘട്ടത്തില്‍ വാക്സിന്‍റെ സഹായത്തോടെ വാക്സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ടി-സെല്‍സ് ഉണ്ടായി. 42 ദിവസം നീണ്ടുനിന്ന രണ്ട് ചെറിയ ഘട്ടങ്ങളായി ഉള്ളതാണ് വാക്സിന്‍ പരീക്ഷണം. 

മോസ്കോ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്പുട്നിക്ക് V ഫലപ്രഥമായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ പരീക്ഷിച്ചവരില്‍ ആന്‍റിബോഡി ശേഷി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും, മറ്റു പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണുന്നില്ലെന്നുമാണ്  വാക്സിന്‍റെ ആദ്യപരീക്ഷണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട്  ദ ലാന്‍സെറ്റ് ജേര്‍ണല്‍ പറയുന്നത്.

വാക്സിന്‍റെ പല പരീക്ഷണ ഘട്ടങ്ങളും ഒഴിവാക്കി ആദ്യം സ്പുട്നിക്ക് V പരീക്ഷിച്ചത് 76 പേരിലായിരുന്നു. ഇവര്‍ വാക്സിന്‍ കാലവധിയായ 42 ദിവസം പിന്നിടുമ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ജേര്‍ണല്‍ പറയുന്നത്. പരീക്ഷിച്ച എല്ലാവരിലും 21 ദിവസത്തിനുള്ളില്‍ ആന്‍റി ബോഡി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

രണ്ടാംഘട്ടത്തില്‍ വാക്സിന്‍റെ സഹായത്തോടെ വാക്സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ടി-സെല്‍സ് ഉണ്ടായി. 42 ദിവസം നീണ്ടുനിന്ന രണ്ട് ചെറിയ ഘട്ടങ്ങളായി ഉള്ളതാണ് വാക്സിന്‍ പരീക്ഷണം. രണ്ട് തരം വാക്സിനുകളാണ് റഷ്യ വികസിപ്പിച്ചത്. ഒന്ന് തണുത്ത രൂപത്തിലുള്ളതും, രണ്ടാമത്തേത് ഉണങ്ങി കട്ടിയായ രൂപത്തിലുള്ളതും ( lyophilised).

ഇവയില്‍ ആദ്യത്തേത് ലോകത്തിലെ ഏത് ഭാഗത്തും വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുന്ന തരത്തിലും, ആഗോളതലത്തില്‍ വേഗത്തില്‍ വിതരണം നടത്താന്‍ ഉതകുന്നതരത്തിലുള്ള വാക്സിനാണ്. എന്നാല്‍ രണ്ടാം തരം വാക്സിന്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാനാണ്. 2-8 ഡിഗ്രി സെലഷ്യസില്‍വരെ ഇത് സൂക്ഷിക്കാന്‍ സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.

രണ്ട് പാര്‍ട്ടാണ് റഷ്യന്‍ വൈറസിനുള്ളത്. റീകംബെയ്ന്ഡ് ഹ്യൂമന്‍ ആഡിനോവൈറസ് ടൈപ്പ് 26 (rAd26-S), റീകംബെയ്ന്ഡ് ഹ്യൂമന്‍ ആഡിനോവൈറസ് ടൈപ്പ് 5ഉം. സാര്‍സ് കോറോണ വൈറസ് 2 സ്പൈക്ക് പ്രോട്ടീനില്‍ നിന്നും ഉണ്ടാക്കിയവയാണ് ഇത്.  ഈ വാക്സിനിലൂടെ മനുഷ്യ പ്രതിരോധ ശക്തിയുടെ പ്രധാന ഭാഗങ്ങളായ ആന്‍റി ബോഡി, ടി സെല്‍സ് എന്നിവയെ ഒരു പോലെ ഉത്തേജിപ്പിക്കാനാണ് റഷ്യന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. 

ആഡിനോവൈറസ് വാക്സിന്‍ മനുഷ്യന്‍റെ കോശത്തില്‍ എത്തുമ്പോള്‍ അത് സാര്‍സ് കോറോണ വൈറസ് 2 സ്പൈക്ക് പ്രോട്ടീനില്‍ ജെനിറ്റിക്ക് കോഡ് നല്‍കുന്നു. ഇത് സെല്ലുകള്‍ക്ക് സ്പൈക്ക് പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.  ഇത് മൂലം ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് കൊവിഡ് വൈറസിനെതിരെ പ്രതിരോധ സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുന്നു-  വാക്സിന്‍ വികസിപ്പിച്ച ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്‍ററിലെ ഡോ. ഡെന്നീസ് ലഗ്നോവ് പറയുന്നു. ഇദ്ദേഹമാണ്  ദ ലാന്‍സെറ്റ് ജേര്‍ണല്‍ പുറത്തുവിട്ട പ്രബന്ധത്തിന്‍റെ മുഖ്യ രചിതാവ്.

റഷ്യയിലെ രണ്ട് ആശുപത്രികളില്‍ പ്രത്യേക തെരഞ്ഞെടുപ്പുകള്‍ ഒന്നും ഇല്ലാതെ തുറന്ന രീതിയിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. എങ്കിലും വാക്സിന്‍ പരീക്ഷിക്കപ്പെട്ടവര്‍ക്ക് ഇത് കൊവിഡ് വാക്സിനാണ് എന്ന് അറിയാമായിരുന്നു എന്ന് പഠനം പറയുന്നു. 18 മുതല്‍ 60 വയസുവരെയുള്ള ആരോഗ്യമുള്ള മുതിര്‍ന്നവരിലായിരുന്നു പരീക്ഷണം. ആദ്യ വാക്സിന്‍ എടുത്ത് 28 ദിവസം ഇവരെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചിരുന്നു. 

click me!