റഷ്യയുടെ കോവിഡ്-19 വാക്സീൻ 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 11, 2020, 7:27 PM IST
Highlights

മൂന്നാം ഘട്ട പരീക്ഷണത്തിൽ ആകെ 40,000 വോളന്റിയർമാർ ഉൾപ്പെടും. നാലിലൊന്ന് പേർക്കാണ് പ്ലേസിബോ ഷോട്ട് ലഭിക്കുക. പ്ലേസിബോ ലഭിച്ചവരെ അപേക്ഷിച്ച് സ്പുട്‌നിക് വി കുത്തിവയ്പ് നടത്തിയവരിൽ കോവിഡ് -19 ബാധിക്കാനുള്ള സാധ്യത 92 ശതമാനം കുറവാണെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. 

മോസ്കോ: റഷ്യയുടെ കോവിഡ്-19 വാക്സീൻ സ്പുട്നിക് V 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സീനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച ആദ്യത്തെ 16,000 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠിച്ചാണ് ഇത്തരം ഒരു നിഗമനം എന്നാണ് റഷ്യന്‍ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.   ലോകത്തെ ആദ്യ കോവിഡ്–19 വാക്സീനായാണ് റഷ്യ സ്പുട്നിക് V അവതരിപ്പിച്ചത്.  ഗമലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും വികസിപ്പിച്ചെടുത്ത വാക്സീൻ നിലവിൽ മോസ്കോയിൽ അവസാനഘട്ട പരീക്ഷണത്തിലാണ്. 

മൂന്നാം ഘട്ട പരീക്ഷണത്തിൽ ആകെ 40,000 വോളന്റിയർമാർ ഉൾപ്പെടും. നാലിലൊന്ന് പേർക്കാണ് പ്ലേസിബോ ഷോട്ട് ലഭിക്കുക. പ്ലേസിബോ ലഭിച്ചവരെ അപേക്ഷിച്ച് സ്പുട്‌നിക് വി കുത്തിവയ്പ് നടത്തിയവരിൽ കോവിഡ് -19 ബാധിക്കാനുള്ള സാധ്യത 92 ശതമാനം കുറവാണെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. വളരെ ഫലപ്രദമായ വാക്സീൻ ഞങ്ങളുടെ പക്കലുണ്ട്. ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ആർ‌ഡി‌എഫ് മേധാവി കിറിൽ ദിമിട്രീവ് പറഞ്ഞു.

രണ്ട് പാര്‍ട്ടാണ് റഷ്യന്‍ വൈറസിനുള്ളത്. റീകംബെയ്ന്ഡ് ഹ്യൂമന്‍ ആഡിനോവൈറസ് ടൈപ്പ് 26 (rAd26-S), റീകംബെയ്ന്ഡ് ഹ്യൂമന്‍ ആഡിനോവൈറസ് ടൈപ്പ് 5ഉം. സാര്‍സ് കോറോണ വൈറസ് 2 സ്പൈക്ക് പ്രോട്ടീനില്‍ നിന്നും ഉണ്ടാക്കിയവയാണ് ഇത്.  ഈ വാക്സിനിലൂടെ മനുഷ്യ പ്രതിരോധ ശക്തിയുടെ പ്രധാന ഭാഗങ്ങളായ ആന്‍റി ബോഡി, ടി സെല്‍സ് എന്നിവയെ ഒരു പോലെ ഉത്തേജിപ്പിക്കാനാണ് റഷ്യന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. 

ആഡിനോവൈറസ് വാക്സിന്‍ മനുഷ്യന്‍റെ കോശത്തില്‍ എത്തുമ്പോള്‍ അത് സാര്‍സ് കോറോണ വൈറസ് 2 സ്പൈക്ക് പ്രോട്ടീനില്‍ ജെനിറ്റിക്ക് കോഡ് നല്‍കുന്നു. ഇത് സെല്ലുകള്‍ക്ക് സ്പൈക്ക് പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.  ഇത് മൂലം ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് കൊവിഡ് വൈറസിനെതിരെ പ്രതിരോധ സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുന്നു-  വാക്സിന്‍ വികസിപ്പിച്ച ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്‍ററിലെ ഡോ. ഡെന്നീസ് ലഗ്നോവ് പറയുന്നു. 

റഷ്യയിലെ രണ്ട് ആശുപത്രികളില്‍ പ്രത്യേക തെരഞ്ഞെടുപ്പുകള്‍ ഒന്നും ഇല്ലാതെ തുറന്ന രീതിയിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. എങ്കിലും വാക്സിന്‍ പരീക്ഷിക്കപ്പെട്ടവര്‍ക്ക് ഇത് കൊവിഡ് വാക്സിനാണ് എന്ന് അറിയാമായിരുന്നു എന്ന് പഠനം പറയുന്നു. 

click me!