
കൊവിഡ് 19 വാക്‌സിന്‍ രണ്ട് ഡോസ് വാക്‌സിനാണ് ( Covid 19 Vaccine ) സാധാരണഗതിയില്‍ ഏവരും സ്വീകരിച്ചിരുന്നത്. എന്നാല്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants) വ്യാപകമാകുന്നതോടെ രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനായി രണ്ടാം ഡോസ് വാക്‌സിന് ശേഷം ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കിത്തുടങ്ങി.
പല വിദേശരാജ്യങ്ങളും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യ, ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന് രാജ്യത്ത് വലിയ സ്വീകാര്യതയുണ്ടായില്ല എന്നതാണ് സത്യം.
ആദ്യ രണ്ട് ഡോസ് വാക്‌സിന് ശേഷം അത് നല്‍കിയ പ്രതിരോധം നഷ്ടപ്പെട്ട് തുടങ്ങുന്നതോടെ വീണ്ടും കൊവിഡ് ബാധിക്കപ്പെടുകയും അത് തീവ്രമാവുകയും ചെയ്‌തേക്കാം. ഇത് തടയുന്നതിനാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് സഹായകമാകുന്നത്. നിലവില്‍ രണ്ടാമത് ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.
എന്നാല്‍ വിദേശത്തേക്ക് പഠനാവശ്യങ്ങള്‍ക്കോ മറ്റോ പോകുന്ന യാത്രക്കാര്‍ക്ക് ചെന്നെത്താനുള്ള രാജ്യത്തെ മാനദണ്ഡം അനുസരിച്ച് ഇനിമുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
പതിനെട്ടിന് മുകളില്‍ പ്രായം വരുന്നവര്‍ക്ക് നിലവില്‍ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭ്യമാണ്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വ്കാസിനോട് തണുപ്പന്‍ പ്രതികരണമാണ് ആളുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
ഇതുവരെ 18നും 59നും ഇടയ്ക്ക് പ്രായമുള്ള 12.21 ലക്ഷം പേരാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്വകാര്യ മേഖലയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍, കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍, അറുപതിന് മുകളില്‍ പ്രായം വരുന്നവര്‍ എന്നിവര്‍ക്കായി 2.89 കോടി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നത്.
Also Read:- യുകെയിൽ 'മങ്കിപോക്സ് വൈറസ്' രോഗം സ്ഥിരീകരിച്ചു; എങ്ങനെ പ്രതിരോധിക്കാം
കൊവിഡ് വാക്സിന്‍ ഉത്പാദനം നിര്‍ത്തിവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്...ആഗോളതലത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ( Covid Vaccine ) നിര്‍മ്മാണരംഗത്ത് ഏറ്റവും വലിയ ശക്തിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ( Serum Institute ) വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിവച്ചു. ഭീമമായ അളവില്‍ വാക്‌സിന്‍ ഡോസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആദാര്‍ പൂനംവാലയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 രോഗത്തിനെതിരെ ഫലപ്രദമായ ചെറുത്തുനില്‍പിന് വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ വാക്‌സിന് വേണ്ടി ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. ഗവേഷകരെല്ലാം തന്നെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രയത്‌നത്തിലുമായിരുന്നു.. Read More...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam