വാക്‌സിന്‍ പരീക്ഷണത്തിനിടെ ഡോക്ടര്‍ മരിച്ചു; പരീക്ഷണം തുടരാന്‍ തീരുമാനം

By Web TeamFirst Published Oct 22, 2020, 6:43 PM IST
Highlights

വാക്‌സിനുമായി ബന്ധപ്പെട്ട് സുരക്ഷാ വെല്ലുവിളികളൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് സംഭവത്തില്‍ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. അതേസമയം വിഷയത്തില്‍ ആസ്ട്രാസെനേക്ക ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല

കൊവിഡ് 19 വാക്‌സിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ പലയിടങ്ങളിലും പുരോഗമിച്ചുവരികയാണ്. നേരത്തേ ബ്രിട്ടനില്‍ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയും - ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി നിര്‍മ്മിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. 

ഇതിന് ശേഷം ഇപ്പോഴിതാ ബ്രസീലില്‍ ഇതേ വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത ഇരുപത്തിയെട്ടുകാരനായ ഡോക്ടര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വാക്‌സിന്‍ പരീക്ഷണത്തിനായി സ്വയം സന്നദ്ധത അറിയിച്ചെത്തിയ സംഘത്തിലെ അംഗമായിരുന്നു ഡോക്ടര്‍. എന്നാല്‍ വാക്‌സിന്‍ കുത്തിവയ്ക്കപ്പെട്ടതിലൂടെയല്ല ഡോക്ടര്‍ മരിച്ചത് എന്നാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 

ഡോക്ടര്‍ കൊവിഡ് ബാധിതനായിരുന്നു എന്നും രോഗത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മൂലമായിരുന്നു മരണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വാക്‌സിന്‍ അല്ല മരണകാരണം എന്നതിനാല്‍ തന്നെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്..

വാക്‌സിനുമായി ബന്ധപ്പെട്ട് സുരക്ഷാ വെല്ലുവിളികളൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് സംഭവത്തില്‍ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. അതേസമയം വിഷയത്തില്‍ ആസ്ട്രാസെനേക്ക ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. 

അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച രാജ്യമായിരുന്നു ബ്രസീല്‍. 1,54000 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. അമേരിക്കയ്ക്കും ഇന്ത്യക്കും ശേഷം ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ബ്രസീലിലായിരുന്നു.

Also Read:- ഇന്ത്യയില്‍ കൊറോണ വൈറസിന് കാര്യമായ ജനിതക മാറ്റമില്ല; വാക്‌സിന്‍ വികസനത്തിന് തടസമാകില്ലെന്ന് പഠനം...

click me!