
ഡെൻമാർക്കിൽ വ്യാപിക്കുന്ന കൊവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ 2 ബിഎ 1 ഉപവകഭേദത്തെക്കാൾ കൂടുതൽ അതിവേഗത്തിൽ പകരുന്നതാണെന്ന് ഡാനിഷ് ആരോഗ്യമന്ത്രി മാഗ്നസ് ഹ്യൂനിക്കെ പറഞ്ഞു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ബിഎ 2 നെ അന്വേഷണ വിധേയമായ ഒരു വകഭേദമായാണ് കണക്കാക്കുന്നതെന്നും മാഗ്നസ് പറഞ്ഞു.
പ്രാഥമിക കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത് ബിഎ 2 ബിഎ 1 നെക്കാൾ 1.5 മടങ്ങ് കൂടുതൽ പകർച്ചവ്യാധിയുണ്ടാക്കുമെന്ന് Statens Serum Institut (SSI) വ്യക്തമാക്കി. ഇത് കൂടുതൽ പകർച്ചവ്യാധിയാണെന്ന് ചില സൂചനകളുണ്ട്. പ്രത്യേകിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർക്ക്, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകളെയും ഇത് ബാധിക്കാമെന്നും എസ്എസ്ഐയുടെ ടെക്നിക്കൽ ഡയറക്ടർ ടൈറ ഗ്രോവ് ക്രൗസ് പറഞ്ഞു.
മഹാമാരി അവസാനിക്കാത്തതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബിഎ.2 അപകടകാരിയാണോ എന്നതിന് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ബ്രിട്ടനിലെ എച്ച്എസ്എയുടെ കൊവിഡ് ഇൻസിഡന്റ് ഡയറക്ടറായ ഡോ. മീരാചന്ദ് അഭിപ്രായപ്പെട്ടിരുന്നു.
ബിഎ.2 വിനെക്കുറിച്ചുള്ള ഡാറ്റകൾ പരിമിതമായതിനാൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും മീരാചന്ദ് അറിയിച്ചു.ഉപവിഭാഗമായ ബിഎ 1 നെ അപേക്ഷിച്ച് ബിഎ. 2വിന് വ്യാപന നിരക്ക് എത്രത്തോളമുണ്ടെന്ന് നിലവിൽ പറയാനാകില്ലെന്നും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റായ ടോം പീക്കോക് പറഞ്ഞു.
Read more : തൊലിയിലും ലക്ഷണങ്ങള്‍ കണ്ടേക്കാം; കൊവിഡ് നേരത്തെ തിരിച്ചറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam