മാസ്‌ക് ധരിക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട്!

By Web TeamFirst Published Oct 30, 2020, 7:35 PM IST
Highlights

മാനസികമായി മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തരക്കാരുടെ ഇടപെടല്‍ നിസാരമായി കണക്കാക്കാനാവില്ല. മാസ്‌ക് നിര്‍ബന്ധമല്ലാത്തയിടങ്ങളില്‍ ഇത്തരക്കാര്‍ സൈ്വര്യമായി തന്നെ മാസ്‌കിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നു- ഗവേഷകര്‍ പറയുന്നു

കൊവിഡ് 19 ഒരു വില്ലനായി നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കടന്നുവന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. നമുക്ക് കേട്ടുപോലും പരിചയമില്ലാത്ത വിധത്തിലൊരു ഭീതിതമായ പ്രതിസന്ധിയിലേക്കാണ് കൊവിഡിന്റെ കടന്നുവരവോട് കൂടി നമ്മളെത്തിപ്പെട്ടത്.

കൊവിഡിനെ നേരിടാന്‍ ആവശ്യമായ വാക്‌സിന് വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പ് ഇപ്പോഴും നീണ്ടുപോവുകയാണ്. ഇതിനിടെ രോഗത്തെ പ്രതിരോധിച്ച് നില്‍ക്കാന്‍ നമുക്കാകെ ചെയ്യാവുന്ന ചുരുക്കം ചില കാര്യങ്ങളിലൊന്ന് മാസ്‌ക് ധരിക്കുക എന്നതാണ്. 

ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം ഒരേ സ്വരത്തില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോഴും, സര്‍ക്കാര്‍ തന്നെ ഇത് നിര്‍ഡബന്ധിതമാക്കുകയും ചെയ്യുമ്പോഴും ചിലര്‍ മാസ്‌ക് ധരിക്കുന്നതിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. 

 

 

നിയമനടപടി ഭയന്ന് പ്രത്യക്ഷമായി മാസ്‌ക് ഉപയോഗം വേണ്ടെന്ന് വയ്ക്കുന്നില്ലെങ്കിലും പലരും ഇതിനെതിരെ പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്നെ ഇത്തരത്തിലുള്ള ധാരാളം ഫോര്‍വേര്‍ഡ് മെസേജുകള്‍ നമുക്ക് കാണാന്‍ കഴിയും. 

മാസ്‌ക് ധരിക്കുന്നത് ശ്വാസതടസം സൃഷ്ടിക്കും, മാസ്‌ക് കൊവിഡിനെ പ്രതിരോധിക്കില്ല, മുഖത്തെ ചര്‍മ്മത്തെ പാടെ നശിപ്പിക്കും, മറ്റ് അസുഖങ്ങളുണ്ടാക്കും എന്നത് മുതല്‍ മാസ്‌ക് വലിയ 'ഗൂഢാലോചന'യുടെ ഭാഗമാണെന്ന തരത്തില്‍ വ്യാജസന്ദേശങ്ങള്‍ ഇറക്കുന്നവരുണ്ട്. 

അടിസ്ഥാനപരമായി ഇത്തരക്കാര്‍ 'ആന്റി സോഷ്യല്‍' സ്വഭാവമുള്ളവരാണെന്നും പൊതുവേ സമൂഹത്തിന് ഉപകരിക്കുന്ന കാര്യങ്ങളിലൊന്നും ഇവര്‍ പങ്കാളികളാകില്ലെന്നുമാണ് ബ്രസീലില്‍ ഒരു കൂട്ടം ഗവേഷകര്‍ സംഘടിപ്പിച്ച സര്‍വേയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സ്വയം അപകടത്തിലാവുക മാത്രമല്ല, ഇവര്‍ മറ്റുള്ളവരെ അപകടത്തിലാക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ ഭീഷണിയെന്നും സര്‍വേ റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. 

 

 

മാനസികമായി മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തരക്കാരുടെ ഇടപെടല്‍ നിസാരമായി കണക്കാക്കാനാവില്ല. മാസ്‌ക് നിര്‍ബന്ധമല്ലാത്തയിടങ്ങളില്‍ ഇത്തരക്കാര്‍ സൈ്വര്യമായി തന്നെ മാസ്‌കിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നു- ഗവേഷകര്‍ പറയുന്നു. 

18നും 73നം ഇടയ്ക്ക് പ്രായം വരുന്ന 1500ലധികം പേരെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ സര്‍വേ നടത്തിയത്. ഇതില്‍ മാസ്‌കിനെ എതിര്‍ക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും 'ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍' ഉള്ളതായും ഗവേഷകര്‍ കണ്ടെത്തി. പൊതുവേ ഏത് വിഷയങ്ങളിലും 'നെഗറ്റീവ്' ആയ നിലപാടും സ്വാര്‍ത്ഥമായ ഇടപെടലുമായിരിക്കും ഇവര്‍ നടത്തുകയെന്നും ഇവരുടെ മാനസികാവസ്ഥ അത്തരത്തില്‍ മറ്റുള്ളവര്‍ക്കും സ്വയം തന്നെയും ഗുണകരമല്ലാത്ത തരത്തിലാണ് ഉള്ളതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- കൊവിഡിനെ തുരത്താൻ ആന്റി വൈറല്‍ മാസ്ക് സഹായിക്കുമെന്ന അവകാശവാദവുമായി ​ഗവേഷകർ...

click me!