World Tuberculosis Day 2024 : ലോക ക്ഷയരോഗ ദിനം ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം

By Web TeamFirst Published Mar 23, 2024, 1:53 PM IST
Highlights

വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാനും ടിബി ബാക്ടീരിയയ്ക്ക് കഴിയും. പലർക്കും ഒളിഞ്ഞിരിക്കുന്ന ടിബി അണുബാധയും (എൽടിബിഐ) ടിബി രോഗവും ഉണ്ട്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷയരോഗം മാരകമായേക്കാം.
 

മാർച്ച് 24 നാണ് ലോക ക്ഷയരോഗ ദിനം. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോ​ഗമാണ് ക്ഷയരോ​ഗം.
ചികിത്സയേക്കാൾ പ്രതിരോധം കൊണ്ട് തുടച്ചുനീക്കാനാവുന്ന ക്ഷയരോഗം ഇന്നും ലോകരാജ്യങ്ങളിൽ മാരകപകർച്ചവ്യാധിയായി ഭീഷണി ഉയർത്തുന്നുണ്ട്. 

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ വായുവിലൂടെ പടരുന്നു.  ആറ് മുതൽ 12 മാസം വരെ ആന്റി ബാക്ടീരിയൽ മരുന്നുകൾ സംയോജിപ്പിച്ച് ചികിത്സിക്കാം. 

വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാനും ടിബി ബാക്ടീരിയയ്ക്ക് കഴിയും. പലർക്കും ഒളിഞ്ഞിരിക്കുന്ന ടിബി അണുബാധയും (എൽടിബിഐ) ടിബി രോഗവും ഉണ്ട്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷയരോഗം മാരകമായേക്കാം.

മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ, രക്തം കലർന്ന കഫം, വിറയൽ, പനി, വിശപ്പില്ലായ്മ, ശരീരഭാരക്കുറവ്, ക്ഷീണം/ തളർച്ച, രാത്രിയിൽ വിയർക്കുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയും കാണപ്പെടുന്നു. ചുമ, തുമ്മൽ എന്നിവയിലൂടെ വായുവിലേക്ക് പുറന്തള്ളുന്ന ചെറിയ തുള്ളികളിലൂടെയാണ് ക്ഷയരോഗ ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. 

“അതെ! നമുക്ക് ടിബി അവസാനിപ്പിക്കാം” എന്നതാണ് ഈ വർഷത്തെ പ്രമേയം. തുടർച്ചയായ ശ്രമങ്ങളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ലോകത്തിലെ ഏറ്റവും മാരകമായ രോഗത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം.

1882 മാർച്ച് 24ന് ഡോ. റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയ ഓർമ്മയിലാണ് ഈ ദിനം ലോകം ആചരിക്കുന്നത്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.  

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

 

click me!