തിരുവള്ളുവര്‍ പ്രതിമയില്‍ കാവിയും രുദ്രാക്ഷവും: ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

By Web TeamFirst Published Nov 6, 2019, 5:36 PM IST
Highlights

തിരുക്കറലിന്‍റെ തായ് ഭാഷയിലുള്ള പതിപ്പ് ബാങ്കോക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ തുടങ്ങിയത്. 

ചെന്നൈ: തിരുക്കുറല്‍ രചിയതാവും തമിഴ് ദാര്‍ശനികനുമായ തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ഹിന്ദു മക്കള്‍ പാര്‍ട്ടി കാവി ഷാള്‍ പുതച്ചു. രുദ്രാക്ഷ മാലയും അണിയിച്ചു. തിരുവള്ളുവറിന് കാവി നിറമാണ് യോജിക്കുന്നതെന്നും അദ്ദേഹം ഹിന്ദുവാണെന്നും ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. 

സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി വിവിധ തമിഴ്  പാര്‍ട്ടികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ പൊലീസ് അര്‍ജുന്‍ സമ്പത്തിനെ അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ എസ്പി ഓഫീസില്‍ എത്തിച്ച അര്‍ജുനെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം തമിഴ്നാട്ടിലുടനീളം തിരുവള്ളുവര്‍ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനുള്ള നിര്‍ദേശം ബിജെപി ഐടി സെല്‍ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കൈമാറിയതായാണ് വിവരം. 

തിരുക്കറലിന്‍റെ തായ് ഭാഷയിലുള്ള പതിപ്പ് ബാങ്കോക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ തുടങ്ങിയത്. തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രം ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ വിവാദം കനക്കുകയായിരുന്നു. 

തിരുവള്ളുവറെ ബിജെപി കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെയും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ഒരു വിഭാഗം പേര്‍ ചാണകം ഒഴിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അതിനിടയിലാണ് തമിഴ് ജനതയുടെ വികാരമായ തിരുവള്ളുവറിന് കാവി ഷാള്‍ അണിയിച്ച സംഭവം. തിരുവള്ളുവര്‍ പ്രതിമ വികൃതമാക്കിയവര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തഞ്ചാവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

click me!