
ലഖ്നൌ: ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം. ഇത്തവണ 11 വയസുകാരിയെയാണ് ചെന്നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. യുപിയിയെ ബഹ്റൈച്ചിലാണ് സംഭവം. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത് കുട്ടികളടക്കം 10 പേര്‍ക്കാണ് ചെന്നായകളുടെ ആക്രമണത്തില്‍ യുപിയിൽ ജീവന് നഷ്ടപ്പെട്ടത്. ചെന്നായയുടെ ആക്രമണത്തിൽ ഇതുവരെ 36 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ആക്രമിച്ച ചെന്നായെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും തെരച്ചിൽ തുടങ്ങി.
ചെന്നായ ശല്യം രൂക്ഷമായ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ വനംവകുപ്പും നാട്ടുകാരും ചേർന്ന് അക്രമകാരികളായ ചെന്നായ്ക്കളെ പിടികൂടാനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതർ പിടികൂടിയത്. പെൺകുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പെൺ ചെന്നായയെ ആണ് കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് വ്യക്തമാക്കി. 'ഓപ്പറേഷൻ ബേഡിയ' എന്ന പേരിൽ ചെന്നായ്ക്കൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ആക്രമകാരികളായ ചെന്നായ്ക്കളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായ ചെന്നായകളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.
ചെന്നായ്ക്കളെ പിടികൂടാൻ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ക്യാമറകളും തെർമൽ ഡ്രോൺ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നത്. ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാതിലുകൾ ഇല്ലാത്ത വീടുകളിൽ വാതിലുകൾ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണിയും വ്യക്തമാക്കി.
Read More : ബംഗ്ലാദേശ് അതിർത്തിയിൽ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട നിലയിൽ, ദുരൂഹത, കേസെടുത്ത് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam