
ലഖ്നൗ: സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ മനംനൊന്ത് 17കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. പ്രതിയായ യുവാവ് പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിൽ അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. നവംബർ മൂന്നിന് അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ, കേസ് ആദ്യം അന്വേഷിച്ച എസ്എച്ച്ഒ അലംഭാവം കാണിച്ചെന്ന് പൊലീസ് കണ്ടെത്തി. കേസ് അന്വേഷിക്കാനും കുറ്റാരോപിതർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ആദിത്യ കുമാർ ഗൗതമിനെ ചുമതലപ്പെടുത്തിയതായി ഖേരി എസ്പി ഗണേഷ് പ്രസാദ് സാഹ പറഞ്ഞു.
20കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. പോക്‌സോ നിയമം, ഐടി ആക്‌ട്, ഉത്തർപ്രദേശ് നിയമവിരുദ്ധ നിരോധനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ യുവാവിനെക്കൂടാതെ അയാളുടെ രണ്ട് സഹോദരന്മാരും പിതാവുമടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. മതപരിവർത്ത നിരോധന നിയമവും ഉൾപ്പെടുത്തി.
ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ തരുൺ ഗാബ സംഭവസ്ഥലം സന്ദർശിക്കുകയും വേഗത്തിലും നടപടിയെടുക്കുമെന്ന് പെൺകുട്ടിയുടെ കുടുബത്തിന് ഉറപ്പുനൽകുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിയും കുടുംബാംഗങ്ങളും സമ്മർദ്ദം ചെലുത്തിയിരുന്നെന്നും കുടുംബം ആരോപിച്ചു. മൃതദേഹം ഗ്രാമത്തിലേക്ക് എത്തിച്ചപ്പോൾ ഗ്രാമീണർ പ്രതിഷേധിച്ചു.
മൃതദേഹം റോഡിൽ വെച്ചാണ് പ്രതിഷേധിച്ചത്. നാട്ടുകാർ പ്രതിയുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കി അന്ത്യകർമങ്ങൾ നടത്താൻ സഹായിച്ചത്. പ്രതി നടത്തിയിരുന്ന കട യുപി പൊലീസ് തകർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam