
പനാജി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ബെനോലിം ബീച്ചില്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഗോവ മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. രാത്രി വളരെ വൈകി എന്തിനാണ് പെണ്‍കുട്ടികള്‍ ബീച്ചില്‍ പോയതെന്ന് മാതാപിതാക്കള്‍ അന്വേഷിക്കേണ്ടിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ സഭയിലെ പരാമര്‍ശമാണ് വിവാദമായത്. മുഖ്യമന്ത്രിക്കെതിരെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കവെയാണ് വിവാദ പരാമര്‍ശമുണ്ടായത്.
''14 വയസ്സുള്ള പെണ്‍കുട്ടി രാത്രി മുഴുവന്‍ ബീച്ചില്‍ നില്‍ക്കുമ്പോള്‍ അതെന്തിനാണെന്ന് മാതാപിതാക്കള്‍ അന്വേഷിക്കണം. കുട്ടികള്‍ അനുസരിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനോ പൊലീസിനോ ഏറ്റെടുക്കാനാകില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അര്‍ധരാത്രി കുട്ടികളെ പുറത്തേക്കിറക്കരുത്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ''-പ്രമോദ് സാവന്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്‍ട്ടോനെ ഡി കോസ്റ്റ കുറ്റപ്പെടുത്തി. രാത്രി പുറത്തിറങ്ങാന്‍ നമ്മളെന്തിന് ഭയക്കണം. നിയമം എല്ലാവരെയും പുറത്തിറങ്ങാന്‍ അനുവദിക്കുന്നുണ്ട്. കുറ്റവാളികളെ ജയിലിലടക്കുകയാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ബെനോലിം ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായത്. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികള്‍ ഇവരെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരു സര്‍ക്കാറുദ്യോഗസ്ഥനടക്കം നാല് പേര്‍ അറസ്റ്റിലായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam