
ഛത്തീസ് ഗണ്ഡ്: തെലങ്കാനയിൽ നിന്ന് മടങ്ങിയെത്തിയ 22 അതിഥി തൊഴിലാളികൾ ഛത്തീസ് ഗണ്ഡിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. ഛത്തീസ് ഗണ്ഡിലെ ബസ്താർ മേഖലയിലെ ദന്തേവാദ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് ഭീതി നിലനിൽക്കുന്ന പ്രദേശമാണിത്. കർഷക തൊഴിലാളികളെയാണ് ക്വാറന്റൈനിൽ പാർപ്പിച്ചിരുന്നതെന്ന് ദന്തേവാജ ജില്ലാ കളക്ടർ തോപേശ്വർ വർമ്മ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് ഇവർ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. എല്ലാവരെയും ആരോഗ്യപ്രവർത്തകർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ക്വാറന്റൈൻ സജ്ജീകരണങ്ങളൊരുക്കി അവിടെയാണ് ഇവരെ പാർപ്പിച്ചിരുന്നത്. കളക്ടർ പറഞ്ഞു. ആകെ 47 തൊഴിലാളികളാണ് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി ദന്തേവാദയിൽ തിരിച്ചെത്തിയത്. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കാതെ ഇവരെയെല്ലാം ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം ഇവർക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു എന്ന് കളക്ടർ വെളിപ്പെടുത്തി.
ഇവരാരും അവരവരുടെ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയിട്ടില്ല. അധികൃതർക്കോ പൊലീസിനോ ഇവരുടെ ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുക ദുഷ്കരമാണെന്നും ഇവിടം തീവ്ര മാവോയിസ്റ്റ് പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ് ഗണ്ഡിൽ 59 പേർക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 38 പേർ കൊവിഡ് സൗഖ്യം നേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam