
ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പാർലമെന്‍റിൽ സസ്പെൻഷൻ നടപടികൾ തുടരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 26 എം പിമാരെക്കൂടി സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാരെന്നാണ് വ്യക്തമാകുന്നത്. ഇതിനായി 26 പേരുടെ പട്ടിക തയ്യാറാക്കിയതായും വിവരമുണ്ട്. പാർലമെന്‍റിൽ ഇന്ന് നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 49 എം പിമാരെ സസ്പെൻഡ് ചെയ്തതിന് പുറമെയാണ്, 26 പേരെക്കൂടി പുറത്താക്കാനുള്ള നീക്കം. പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇതുവരെ 141 പ്രതിപക്ഷ എം പിമാർക്കാണ് ലോക് സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി സസ്പെൻഷൻ ലഭിച്ചത്. 26 പേർക്ക് കൂടി സസ്പെൻഷൻ വന്നാൽ പട്ടിക പിന്നെയും നീളും.
പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 49 എം പിമാരെയാണ് ഇന്ന് രാവിലെ പാർലമെന്‍റിലെ ഇരു സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എം പിമാരെയാണ് ഇന്ന് സസ്പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 141 ആകുകയായിരുന്നു. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്പെൻഡ് ചെയ്തത് ചരിത്രത്തിലാധ്യമായാണ്.
ലോക്സഭയില്‍ ഇന്ന് രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റർ ഉയർത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും കനത്ത പ്രതിഷേധം ഇന്നുണ്ടായി. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്റ് ചെയ്തത്. സുരക്ഷാ വിഴ്ചയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയെന്നുമാണ് ബി ജെ പിയുടെ പക്ഷം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam