
ദില്ലി: വാഴത്തണ്ടിൽ കെട്ടിയ നിലയിൽ പഗ്ല നദി വഴി ബംഗ്ലാദേശിലേക്ക് കടത്താനിരുന്ന 317 ഫോണുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. ബംഗ്ലാദേശിലേക്ക് ഒഴുകുന്ന പഗ്ല നദിയിൽ വാഴത്തടയിൽ പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയ നിലയിലായിരുന്നു ഫോണുകൾ. നദിയിൽ വാഴത്തണ്ടും പ്ലാസ്റ്റിക് കവറും ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് സേന, ഉടൻ നദിയിലിറങ്ങി പരിശോധന നടത്തി. കവറിനകത്ത് വിവിധ കമ്പനികളുടെ 317 ഫോണുകളാണ് കണ്ടെത്തിയത്. ഇത് 40 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. ഫോണുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
സൗത്ത് ഫ്രണ്ടിയറിന് കീഴിലുള്ള 70 ബറ്റാലിയനാണ് ഫോണുകൾ പിടിച്ചെടുത്തത്. കള്ളക്കടത്ത് തടയാനുള്ള ബിഎസ്എഫിന്റെ കടുത്ത നടപടികളുടെ ഭാഗമായാണ് പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയതെന്ന് 70 ബറ്റാലിയൻ കമാൻഡിങ് ഓഫീസ പറഞ്ഞു. പരിശോധന കര്‍ശനമാക്കിയതോടെയാണ് കള്ളക്കടത്തിന് പുതിയ വഴികൾ തേടി കടത്തുകാര്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more: വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 2.2 ലക്ഷം തട്ടി, മുങ്ങി നടന്നു, ഒടുവിൽ പരാതി, അറസ്റ്റ്
അതേസമയം, മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത് ഡി ആർ ഐ പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന 665 അപൂർവ ജീവികളെയണ് ഡി ആർ ഐ പിടികൂടിയത്. ഇതിൽ 117 എണ്ണവും കള്ളക്കടത്തിനിടെ ചത്തിരുന്നു. സ്വർണവും മയക്കുമരുന്നും പോലെ വന്യജീവികളുടെ കടത്തും വ്യാപകമാണെന്ന വിവരം ഡി ആർ ഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. അത്തരമൊരു വമ്പൻ കള്ളക്കടത്താണ് ഡി ആർ ഐ മുംബൈയിൽ പിടികൂടിയത്.
വന്യജീവികളെ എയർ കാർഗോ വഴി മലേഷ്യയിൽ നിന്നാണ് ഇന്ത്യയിലെത്തിച്ചത്. അക്വേറിയത്തിൽ വളർത്താനുള്ള മീനുകളെന്ന് രേഖകള്‍ കാണിച്ചായിരുന്നു കടത്ത്. ക്ലിയറൻസ് ലഭിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും വിലേപാർലെയിൽ വച്ച് വാഹനം ഡി ആർ ഐ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ജീവികളെ സൂക്ഷിച്ച പെട്ടികൾ തിരികെ എയർ കാർഗോ കോംപ്ലക്സിൽ എത്തിച്ച് തുറന്നപ്പോഴാണ് എത്ര ജീവികളെന്നും ഏതൊക്കെയാണെന്നും വ്യക്തമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam