
മുംബൈ: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ടാസ്‌ക് ഫോഴ്‌സ് ആശങ്ക പങ്കുവെച്ചത്. ആരോഗ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മൂന്നാം തരംഗം ചെറുപ്രായക്കാരെ കൂടുതല്‍ ബാധിച്ചേക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കേണ്ടി വരും. മുംബൈയടക്കമുള്ള നഗരങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. മാസ്‌ക്, സാനിറ്റൈസേഷന്‍ തുടങ്ങിയവ പാലിക്കണം. ചില സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്നും ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ചു. രണ്ടാം തരംഗത്തിന് ശേഷം നാലാഴ്ചക്കുള്ളിലാണ് യുകെയില്‍ മൂന്നാം തരംഗമുണ്ടായത്. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവിടെയും സമാനമായ സാഹചര്യമുണ്ടാകും-ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു. യോഗത്തിന് ശേഷം മുന്‍കരുതല്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതിനിടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരമായി. മുംബൈയിലും കേസുകളില്‍ വര്‍ധനവുണ്ടായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam