
ഹൈദരാബാദ്: ഹൈദരാബാദിന് സമീപം വൻ മയക്കുമരുന്ന് വേട്ട. 400 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഏകദേശം 2 കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രാമോജി ഫിലിം സിറ്റിക്ക് സമീപം ചരക്കു ലോറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒരു ലോഡ് തേങ്ങയുമായി പോവുകയായിരുന്നു ലോറി. തേങ്ങകൾക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ ഉടൻ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും രാജസ്ഥാൻ സ്വദേശികളാണ്. ചോട്ടു നാരായണ ലാൽ നായിക്, പുഷ്കർ രാജ് നായിക്, കിഷൻ ലാൽ നായക് എന്നിവരാണ് പ്രതികൾ. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
മയക്കുമരുന്ന് വ്യാപാരത്തിനെതിരായ വലിയൊരു നടപടിയാണിതെന്ന് നാർക്കോട്ടിക് കൺട്രോൾ സെൽ പറഞ്ഞു. ഈ ശൃംഖലയിൽ ഉൾപ്പെട്ട രണ്ട് പ്രധാന വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കായി തിരച്ചിൽ തുടങ്ങിയെന്നും നാർക്കോട്ടിക് കൺട്രോൾ സെൽ അറിയിച്ചു. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്‍റിന്‍റെ ഖമ്മം വിഭാഗം, റച്ചകൊണ്ട നാർക്കോട്ടിക് പൊലീസ്, റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെൽ എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam