
ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ നിന്നും വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി മൃദുൽ കച്ഛ്‌വ പറഞ്ഞു.
മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പൊലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി. വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ് പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam