
ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. അവധിയിലായിരുന്ന സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെ നേരത്തെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സൈനികന്‍ സുരക്ഷിതനാണെന്നും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനെ തട്ടിക്കൊണ്ടു പോയെന്ന തരത്തലായിരുന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരിലെ ഒരു വാര്‍ത്താ ഏജന്‍സിയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഈ മാസം അവസാനം വരെ അവധിയായതിനാല്‍ ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. വീട്ടില്‍ നിന്ന് സൈനികനെ കാണാനില്ലെന്ന് ഇന്നലെ വൈകിട്ടോടെ പൊലീസിന് പരാതി ലഭിച്ചു എന്നായിരുന്നു വാര്‍ത്ത.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സംഘം ആളുകളെത്തി യാസിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞതായും യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് സൈന്യം നടത്തുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത് വെറും അഭ്യൂഹം മാത്രമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam