
ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകന്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാർ ചെലവിട്ട പണത്തിന് സ്രോതസില്ലെന്ന വിമർശനത്തിന് വായടപ്പിക്കുന്ന മറുപടിയുമായി അഭിജിത്ത് ദീപ്കെ. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ടാണ് അഭിജിത്ത് ദീപ്കെയുടെ മറുപടി. അഭിജിത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിലാണ് ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് കത്തിന്റെ പകർപ്പ് അഭിജിത് പുറത്ത് വിട്ടത്. കുടുംബത്തിന്റെ അനാവശ്യമായ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് പഠിച്ചതെന്ന ആരോപണങ്ങൾ അഭിജിത് പൂർണ്ണമായും തള്ളി, വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിലവിൽ തനിക്കുണ്ടെന്നും അഭിജിത് വ്യക്തമാക്കി. ലോൺ ഇപ്പോഴും അടച്ച് തീർത്തിട്ടില്ല, ആർക്കും ഇതേപറ്റി അന്വേഷിക്കാമെന്നും അഭിജിത് ദിപ്കെ വിശദമാക്കി.
ഓഗസ്റ്റ് ഒന്നിനാണ് സൂറത്ത് സ്വദേശിയായ അമിത് തിവാരി അഭിജിത് ദിപ്കെയുടെ പിതാവും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ വിരമിച്ച ജൂനിയർ എഞ്ചിനീയറുമായ ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ ഉൾപ്പെടെയുള്ള വിവിധ അധികാരികൾക്ക് പരാതി നൽകിയത്. പ്രതിമാസം ഏകദേശം 60000 മുതൽ 65000 രൂപ വരെ മാത്രം ശമ്പളം വാങ്ങിയിരുന്ന ഒരു സാധാരണ സർക്കാർ ജീവനക്കാരന് തന്റെ മക്കളെ വിദേശത്തേക്ക് ഉന്നതപഠനത്തിനായി അയക്കാൻ എങ്ങനെ സാധിച്ചു എന്നായിരുന്നു അമിത് തിവാരിയുടെ ചോദ്യം. മൂന്ന് സ്കോളർഷിപ്പുകളാണ് അഭിജിത്തിന് സർവകലാശാലയിൽ നിന്ന് ലഭിച്ചത്. 12 ലക്ഷത്തോളം രൂപ വീതം മൂന്ന് സ്കോളർഷിപ്പാണ് അഭിജിത്തിന് ബോസ്റ്റൺ സർവകലാശാല നൽകിയത്.
നീറ്റ് സമരത്തിനിടെ അറസ്റ്റിലായവർക്ക് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കോടി രൂപയുടെ നിയമസഹായം പ്രഖ്യാപിച്ചതോടെയാണ് സി.ജെ.പിയുടെ സാമ്പത്തിക കാര്യങ്ങൾ ചർച്ചയായത്. ആർ.ടി.ഐ പ്രവർത്തകൻ സി.ജെ.പിയുടെ നിയമപരമായ പദവിയെക്കുറിച്ചും കപിൽ സിബലിന്റെ ധനസഹായത്തെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam