പിടിയിലാവും മുമ്പ് രേഖകളും മാപ്പും നശിപ്പിച്ചു; ഇന്ത്യക്ക് ജയ് വിളി മുഴക്കി അഭിനന്ദന്‍ വര്‍ദ്ധമാന്‍

By Web TeamFirst Published Feb 28, 2019, 2:01 PM IST
Highlights

തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന്‍ കുളത്തിലേക്ക് ചാടിയെന്നും കൈയ്യിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും പാക് മാധ്യമങ്ങള്‍ 

ഇസ്ലാമാബാദ് : പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമ റിപ്പോര്‍ട്ട്. ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതിനിടെ ഇന്ത്യന്‍ വിമാനത്തിന്റെ അവശിഷ്ടമെന്ന നിലയില്‍ പാകിസ്ഥാന്‍ പുറത്തുവിട്ട ഫോട്ടോ പാക് വിമാനത്തിന്‍റെ അവശിഷ്ടങ്ങളാണെന്ന തെളിവ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി. അഭിനന്ദന് ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു.ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു. 

"

തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന്‍ കുളത്തിലേക്ക് ചാടിയെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈയ്യിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല. വിങ്ങ് കമാന്ററുടെ ധൈര്യത്തെ സമൂഹ മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയാണ്. മിഗ് 21 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ചിത്രം പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ഇന്ത്യ വെടിവച്ചിട്ട പാക് പോര്‍ വിമാനമായ മിഗ് 16 ന്‍റേതാണെന്നതിന്‍റെ തെളിവാണ് പുറത്തുവരുന്നത്. 

click me!