അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ജവാനും പൊലീസുകാർക്കും പരിക്ക്

By Web TeamFirst Published Oct 24, 2021, 11:17 AM IST
Highlights

ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി  ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും, രണ്ട് പൊലീസുകാർക്കും പരിക്ക് ഏറ്റെന്നാണ് റിപ്പോർട്ട്.

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ (Amit Shah)  സന്ദർശനത്തിനിടയിലും കശ്മീരിൽ (Kashmir)  ഭീകരാക്രമണം (Terrorist attack). ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി  ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും, രണ്ട് പൊലീസുകാർക്കും പരിക്ക് ഏറ്റെന്നാണ് റിപ്പോർട്ട്.

രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നത്. സിആര്‍പിഎഫിന് നേര നടന്ന ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കിയെന്ന് ജമ്മുകാശ്മീര്‍ പൊലീസ്  വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രദേശ വാസിയെങ്കില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന പതിമൂന്നാമത്തെ ആളാണ്. പൂഞ്ച് വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായി നടത്തിയ തെരച്ചിലിലാണ് പ്രത്യാക്രമണം ഉണ്ടായത്. ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ കശ്മീരില്‍ തുടരുന്ന സാഹചര്യത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളെ  ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ സുരക്ഷ കൂട്ടി. കശ്മീരിലും  അതിര്‍ത്തിയും സൈനിക ബലവും പൊലീസ് വിന്യാസവും കൂട്ടിയതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദർശനത്തിൽ പുൽവാമ ഭീകരാക്രമണം നടന്ന ലാത് പോരയിൽ അമിത് ഷാ സന്ദർശനം നടത്തിയേക്കുമെന്നാണ് അറിയുന്നത്. തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.

അതേസമയം, ജമ്മു കശ്മീരിൽ  ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍  മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് രം​ഗത്ത് വന്നു. തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് പറഞ്ഞു. ജനങ്ങൾക്ക് ആത്മധൈര്യം നൽകാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: 'തീവ്രവാദത്തെ തുടച്ച് നീക്കണം'; ജമ്മുകശ്മീരില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അമിത് ഷാ

click me!