
ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി അവസാനിപ്പിക്കണമെന്ന എഴുത്തുകാരന്‍ ജാവേദ് അക്തറിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി എഐഎംഐഎം. ലൌഡ് സ്പീക്കറിലൂടെ ബാങ്കുവിളിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇനിയെങ്കിലും അത് നിര്‍ത്തുമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു കഴിഞ്ഞ ദീവസം ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തത്.
ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് എഐഎംഐഎം വക്താവ് അസിം വഖാര്‍ പ്രതികരിച്ചത്. ആര്‍എസ്എസിന്‍റെ വേരുകളില്‍ നിന്നാണ് ജാവേദ് അക്തറിന്‍റെ ചിന്തകള്‍ വരുന്നതെന്നാണ് അസിം വഖാറിന്‍റെ പ്രതികരണം. ജാവേദ് അക്തറിന്‍റെ പേരുപറയാതെ അത്തരക്കാരെ ആളുകള്‍ അസഭ്യം പറയണമെന്നും അസിം വഖാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്നൊരാള്‍ ലൌഡ്സ്പീക്കറിലൂടെയുള്ള ബാങ്കുവിളി തെറ്റാണെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതിനാല്‍ അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതേ മനുഷ്യനാണ് രാജ്യസഭയില്‍ അസദ്ദുദീന്‍ ഒവൈസിക്ക് മറുപടി നല്‍കി ബിജെപിക്കാരുടെ കയ്യടി വാങ്ങിക്കൂട്ടിയത്.
ഇപ്പോള്‍ രാജ്യസഭാംഗം അല്ലെങ്കില്‍ കൂടിയും അതായി തുടരാനുള്ള എല്ലാ വിദ്യകളും നോക്കുകയാണ് അയാള്‍. അയാളെ സാധിക്കുന്ന രീതിയില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കുന്ന ഭാഷ പോലും കണക്കിലെടുക്കാതെ എതിര്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നാണ് അസിം വഖാര്‍ പറയുന്നത്. ആര്‍എസ്എസില്‍ നിന്നാണ് അയാളുടെ ചിന്തകള്‍ വരുന്നതെന്ന് ദൈവം നമ്മുക്ക് വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അസിം നഖാര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ മോസ്കുകള്‍ അടയ്ക്കണമെന്ന് ജാവേദ് അക്തര്‍ ആവശ്യപ്പെട്ടിരുന്നു. മദീനവരെ മഹാമാരി മൂലം അടച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ ആവശ്യം. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ വീട്ടിലിരുന്ന് ചെയ്താല്‍ മതിയാകുമെന്നും ജാവേദ് അക്തര്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam