കൊവിഡ് വാക്‌സിനെടുക്കാന്‍ വിസ്സമ്മതിച്ചു; എയര്‍ഫോഴ്‌സ് ജീവനക്കാരനെ പുറത്താക്കി

By Web TeamFirst Published Aug 12, 2021, 5:38 PM IST
Highlights

രാജ്യത്താകമാനം ഒമ്പത് ഉദ്യോഗസ്ഥര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ വിസ്സമ്മതിച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  കോടതിയെ അറിയിച്ചു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഒരാള്‍ നോട്ടീസ് ലഭിച്ചിട്ടും കൃത്യസമയത്ത് മറുപടി നല്‍കാത്തതോടെയാണ് പിരിച്ചുവിട്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
 

അഹമ്മദാബാദ്: കൊവിഡ് വാക്‌സിനെടുക്കാന്‍ വിസ്സമ്മതിച്ച വ്യോമസേനയിലെ എയര്‍മാനെ പുറത്താക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാംഗ് വ്യാസ് ആണ് കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഐഎഎഫ് കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണമായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്താകമാനം ഒമ്പത് ഉദ്യോഗസ്ഥര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ വിസ്സമ്മതിച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  കോടതിയെ അറിയിച്ചു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഒരാള്‍ നോട്ടീസ് ലഭിച്ചിട്ടും കൃത്യസമയത്ത് മറുപടി നല്‍കാത്തതോടെയാണ് പിരിച്ചുവിട്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പിരിച്ചുവിട്ടയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ഫോഴ്‌സില്‍ വാക്‌സിന്‍ നിര്‍ബന്ധവും സേവനത്തിന്റെ ഭാഗവുമാണ്. സേന സുസജ്ജമാണെന്ന് ഉറപ്പ് വരുത്തണം. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധമായും കുത്തിവെപ്പ് നല്‍കണമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോര്‍പറല്‍ യോഗേന്ദ്രകുമാറിനും നോട്ടീസ് നല്‍കിയിരുന്നു. കൊവിഡ് 19നെതിരെ വാക്‌സീന്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ തനിക്കും വാക്‌സീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണെന്നും ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

യോഗേന്ദ്രകുമാറിന്റെ കേസ് പ്രത്യേകം പരിഗണിക്കണമെന്ന് കോടതി എയര്‍ഫോഴ്‌സിന് നിര്‍ദേശം നല്‍കി. തനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!