
ദില്ലി: ട്വിറ്ററിൽ പാർട്ടി പേരും ചിഹ്നവുമുള്ള കവർ ഫോട്ടോ നീക്കി അജിത് പവാർ. വിമത നീക്കം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് അജിത് പവാറിന്റെ ഈ നീക്കം. വളരെ സംശയം ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കം. നേരത്തെ ഉയർന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള നീക്കങ്ങളായി ഇതിനെ വിലയിരുത്തുന്നുണ്ട്. എൻസിപി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രമാണ് ഇപ്പോൾ കവർ ഫോട്ടോയിൽ നിന്ന് അജിത് പവാർ നീക്കം ചെയ്തിരിക്കുന്നത്. ചില എൻസിപി നേതാക്കളുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൂനെയിൽ നടത്തേണ്ടിയിരുന്ന പല പൊതുപരിപാടികൾ റദ്ദാക്കി അജിത് പവാർ മുംബൈയിൽ തുടരുന്നുണ്ട്.
അതേ സമയം രണ്ട് വലിയ രാഷ്ട്രീയ സ്ഫോടനങ്ങൾ നടക്കുമെന്നാണ് മുതിർന്ന നേതാവായ സുപ്രിയ സുലേയുടെ പ്രസ്താവന. "15 ദിവസത്തിനിടെ 2 വൻ രാഷ്ട്രീയ സ്ഫോടനങ്ങൾ" ഒന്ന് ദില്ലിയിലും ഒന്ന് മഹാരാഷ്ട്രയിലും ഉണ്ടാകും. അജിത് പവാർ വിമതനീക്കം നടത്തുമോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുലേ.
നേരത്തെ അജിത് പവാർ ബി ജെ പിക്കൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 15 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയില്‍ രണ്ട് പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന പ്രകാശ് അംബേദ്കറുടെ പ്രസ്താവനക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂടുപിടിച്ചത്.
എൻ സി പിയിലെ എം എൽ എമാരെ ബി ജെപി ഒപ്പം നിർത്തിയാൽ ഏക്‌നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രി കസേരയടക്കം നഷ്ടമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. എൻ സി പിയിലെ എം എൽ എമാരുമായെത്തുന്ന അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനമല്ല ഉപ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും അജിത് പവാറിന്‍റെ നീക്കത്തിന് പ്രസക്തിയുണ്ടാകുമെന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും മഹാ'രാഷ്ട്രീയം' കണ്ടറിയണം.
എൻസിപി പിളർപ്പിലേക്ക്? ബിജെപിയിലേക്കെന്ന അഭ്യൂഹം തളളി അജിത് പവാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam