
മുംബൈ: എന്‍ സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍, ശരദ് പവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.ശരദ് പവാർ വിരമിക്കണം.83 വയസ്സായി എന്നാണ് ഇതൊക്കെ നിർത്തുക ?റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാര്‍ 60 വയസ്സിൽ വിരമിക്കുന്നു ,ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയിലെ ഇരു വിങവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു.53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
പാർട്ടിയുടെ പേരിലും ചിഹ്നത്തിനും ആയുള്ള പോരാട്ടം ഇരു പക്ഷവും തുടങ്ങി.തിരഞ്ഞെടുപ്പ് കമ്മീഷനെ ശരദ് പവാർ അജിത് പവാർ പക്ഷങ്ങൾ സമീപിച്ചു.പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം അജിത് പവാർ സമർപ്പിച്ചിട്ടുണ്ട്.
അതിനിടെ രാഷ്ട്രപതിക്കൊപ്പമുള്ള പരിപാടികൾ റദ്ദാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് മുംബൈയിലേക്ക് തിരിച്ചു.എൻസിപിയുടെ മുന്നണി പ്രവേശത്തിൽ കടുത്ത അതൃപ്തിയിലാണ് അദ്ദേഹമെന്നാണ് സൂചന.മുംബൈയിൽ എത്തിയ ശേഷം അദ്ദേഹം എംഎൽഎമാരുമായി ചർച്ച നടത്തുമെന്നാണ് വിലയിരുത്തല്‍