
അത്ഭുതങ്ങൾ ഒരുക്കി പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് മുംബൈയിലെ ആഡംബര വസതിയായ ആന്‍റില സാക്ഷിയായി. സ്വിറ്റ്സർലൻഡിലെ ആദ്യഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ പോയവർക്കാണ് ആന്റിലയിൽ പാർട്ടി ഒരുക്കിയത്.
ഹാരി പോട്ടർ സിനിമകളിലെ തീം അനുസരിച്ചാണ് ആന്റില ഒരുക്കിയത്. മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്ട്‌സിലെ ഡിന്നർ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്‌വാർട്ട്‌സ് എക്സ്പ്രസ് എന്നിവ ആന്റിലയിൽ സൃഷ്ടിച്ചു. ഒഴുകി നടക്കുന്ന മെഴുകിതിരകളും നിഗൂഢമായ സംഗീതവുമെല്ലാം അഥിതികള്‍ക്ക് കാഴ്ചയായി.
സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു ആകാശിന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു തുടക്കമായത്.സെന്‍റ് മോറിറ്റ്സ് തടാകത്തിന് സമീപം 20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയര്‍ന്ന ടെന്‍റ് ഒരു അത്ഭുത നഗരത്തിന്‍റെ സൂചനങ്ങളായിരുന്നു. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റർ വണ്ടർലാൻഡ്’എന്നായിരുന്നു.
പ്രകാശസംവിധാനങ്ങളാൽ അലംകൃതമായ വേദി. ചില്ലു കൂടാരങ്ങൾക്ക് അകത്ത് പലവിധം വർണങ്ങള്‍ മിന്നിത്തിളങ്ങുന്നു. കൂറ്റൻ യന്ത്ര ഊഞ്ഞാൽ ഉൾപ്പടെ വിനോദത്തിനായി പലവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഗീതത്തിനൊപ്പം പലരൂപങ്ങളിലേക്കു മാറുന്ന ലൈറ്റുകളും ചേർന്ന ഡ്രോൺ ഷോ രാത്രി കാഴ്ചകളെ വിസ്മയമാക്കി.
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചത്. സൂറിക്ക് എയർപോർട്ടിൽ നിന്നും 200 കിലോമീറ്റർ ദൂരമുണ്ട് സെന്‍റ് മോറിറ്റ്സിലെത്താൻ. ടാക്‌സി ഫ്ലൈറ്റുകളിലും ലിമോസിനുകളിലുമായാണ് അതിഥികളെ എത്തിച്ചത്.
രാജസ്ഥാനിലെ ഉദയ്പൂർ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോഴാണ് മകന്‍റെ വിവാഹം നടക്കാന്‍ പോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam