
റായ്പുർ: ഒരു ആകാശപാതയെ ചുറ്റിപ്പറ്റിയാണ് നാല് മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലെ തെരഞ്ഞെടുപ്പ് പ്രചാരണം. കാൽനടക്കാർ അപകടങ്ങളിൽ പെടുന്നത് ഒഴിവാക്കാൻ ബിജെപി സർക്കാർ കൊണ്ടുവന്ന ആകാശപ്പാത അഴിമതി ആരോപണത്തിന്‍റെ പേരിൽ കോൺഗ്രസ് സർക്കാർ നിർത്തിവച്ചു. കോടികൾ ചെലവാക്കിയ പദ്ധതി ഇപ്പോൾ ആർക്കും പ്രയോജനമില്ലാതെ കിടക്കുകയാണ്. റായ്പുരിലെ റോഡുകളിൽ പകലും രാത്രിയും വാഹനങ്ങളുടെ വൻ തിരക്കാണ്.
നഗരത്തില്‍ എല്ലായിടത്തും ട്രാഫിക് സിഗ്‌നലുകൾ ഉണ്ടെങ്കിലും ഇരുചക്രവാഹന യാത്രികർ നിയമം പാലിക്കാറേയില്ല. കാൽനട യാത്രക്കാർ ഇരകളാകുന്ന വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചതോടെ ബിജെപി സർക്കാരിന്‍റെ അവസാനനാളുകളിൽ ആകാശ പാത പദ്ധതി കൊണ്ടുവന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ചായിരുന്നു പാത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രമണ്‍ സിംഗ് സർക്കാരിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധവും ആകാശപ്പാതയായിരുന്നു.
എന്നാൽ സർക്കാർ മാറിയതോടെ പദ്ധതി നിലച്ചു. 50 കോടി രൂപ ചെലവിട്ട് ആരംഭിച്ച പദ്ധതി 77 കോടി രൂപ കടക്കുമെന്നതായതോടെയാണ് കോൺഗ്രസ് സർക്കാർ നിർത്തിവച്ചത്. അറുപത് ശതമാനം പൂർത്തിയായ പദ്ധതി അനാഥമായി റായ്പുരിൽ സ്മാരകമായി നിൽക്കുകയാണ്. പദ്ധതി പൂർത്തിയാക്കണമെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ അധികാരവടംവലിയിൽ പെട്ട കോട്ടയത്തെ ആകാശപ്പാതയുടെ ഗതി തന്നെയാണ് ഇവിടെയും.
അധികാരത്തിൽ എത്തിയാൽ പാത പൂർത്തിയാക്കുമെന്നാണ് ബിജെപിയുടെ ഇത്തവണത്തെയും അവകാശവാദം. അതേസമയം, നിർമാണം തുടങ്ങി നിരവധി വർഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ് കോട്ടയം പട്ടണത്തിലെ ആകാശപാത പദ്ധതി. ആകാശപാതയ്ക്കായി കെട്ടി ഉയർത്തിയ ഇരുമ്പ് പൈപ്പുകൾ തുരുമ്പിച്ചു തുടങ്ങിയെങ്കിലും പദ്ധതി നടക്കുമെന്നോ ഇല്ലെന്നോ പറയാൻ ഉത്തരവാദപ്പെട്ടവർക്കാർക്കും കഴിയുന്നില്ല. വെറുതെ കെട്ടിപ്പൊക്കിയിട്ടിരിക്കുന്ന ഇരുമ്പ് തൂണുകൾ പൊളിച്ചു നീക്കി കൂടെ എന്ന് ഹൈക്കോടതി മുതൽ നാട്ടിലെ സാധാരണക്കാർ വരെ ചോദിച്ചിരുന്നു.
കെ എം ഷാജഹാൻ, ഗോമതി, ശക്തിധരൻ...; സര്‍ക്കാരിനെതിരെ പോരാട്ടത്തിന് ഫോറം; ആദ്യ ലക്ഷ്യം മുഹമ്മദ് റിയാസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam