
ഉത്തരകാശി: നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് 30 പേരടങ്ങുന്ന ഒരു സംഘം വടികളുമായെത്തി ക്രിസ്മസ് പരിപാടിയിൽ ആക്രമണം നടത്തി. വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിൽ ആണ് സംഭവം. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
ആക്രമണത്തിനിരയായ പാസ്റ്റർ ലാസറസ് കൊർണേലിയസ്, ഭാര്യ സുഷമ കൊർണേലിയസ് എന്നിവരുൾപ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ആക്രമിച്ചെന്ന് കരുതുന്ന ചില യുവാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഈ യുവാക്കൾ ഒരു ഹിന്ദുസംഘടനയിലുൾപ്പെട്ടവരാണെന്ന് ആക്രമിക്കപ്പെട്ടവർ ആരോപിച്ചു. വിഷയം രമ്യമായി പരിഹരിച്ചതിനെ തുടർന്ന് എല്ലാവരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ഡെറാഡൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഹോപ്പ് ആൻഡ് ലൈഫ് സെന്ററിൽ ഉച്ചയോടെയാണ് ആക്രമണം നടന്നത്. മുസ്സൂറി യൂണിയൻ ചർച്ചിലെ പാസ്റ്ററാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ലാസറസ് കൊർണേലിയസ്. സംസ്ഥാനത്തെ ബിജെപി സർക്കാർ അടുത്തിടെ നിയമസഭയിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കുകയും ഇതിന് ഇന്നലെ ഗവർണറുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam