
ഹൈദരാബാദ്: പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ കാമറ കണ്ടെത്തിയതിന് പിന്നാലെ ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തിൽ അടിയന്തിര നടപടികൾ വേണമെന്ന് വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകര‍്ത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിദ്യാര്‍ത്ഥിനികൾ പൊലീസിനോട് പറഞ്ഞു.
ബാത്ത്റൂമിൽ വച്ച് ഒരു വിദ്യാര്‍ത്ഥിനിക്ക് ഒരു ഫോൺ ലഭിച്ചതാണ് സംഭവം പുറത്തറിയാൻ കാരണമായത്. മൂന്ന് മാസമായി കുളിമുറിയിൽ ചിത്രീകരിച്ച 300 സ്വകാര്യ വീഡിയോകൾ ആ ഫോണിൽ ഉണ്ടായിരുന്നുവെന്നും ഡെക്കാൻ ക്രോണിക്കിൾ റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവം അടിച്ചമർത്താൻ കോളേജ് മാനേജ്‌മെന്റ് ശ്രമിച്ചെന്നും പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ സിഗ്നൽ തടസ്സപ്പെടുത്തിയെന്നും കോളേജ് വിദ്യാര്‍ത്ഥികളുടെ അനൗദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കുറ്റപ്പെടുത്തുന്നു. ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് കോളേജിൽ വ്യാപക പ്രതിഷേധം ആരംഭിച്ചത്.
സംഭവമറിഞ്ഞ് മേഡ്ചൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌വല്ലെരു എഞ്ചിനീയറിംഗ് കോളേജിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണൂർ കോട്ടയിലെത്തിയവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പണം തട്ടാൻ ശ്രമം, പൊലീസുകാരന് സസ്പെൻഷൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam