അടുത്ത മാസം പുതിയ പാർട്ടി ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിക്കും. നവംബറോടെ കർഷകസമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അമരീന്ദറുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ദില്ലി: കോൺഗ്രസ് നേതാവും (Congress) പഞ്ചാബ് (Punjab) മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ (Amarinder Singh) പുതിയ പാർട്ടി പ്രഖ്യാപനം ദീപാവലിക്ക് മുമ്പുണ്ടാകുമെന്ന് സൂചന. പാർട്ടി പ്രഖ്യാപനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലെന്ന് അമരീന്ദർ ക്യാമ്പ് അറിയിച്ചു.
അടുത്ത മാസം പുതിയ പാർട്ടി ബിജെപിയുമായുള്ള (BJP) സഖ്യം പ്രഖ്യാപിക്കും. നവംബറോടെ കർഷകസമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അമരീന്ദറുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു.
ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്.