
കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിലെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് മമത. ബംഗാളിൽ ഉംപുൺ മൂലം മരണം മൂന്നായി. ഹൗറയിൽ രണ്ടു പേരും 24 പർഗനസിൽ ഒരാളുമാണ് മരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമബംഗാള്‍. സംസ്ഥാനത്ത് അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചതായി ദേശിയ ദുരന്ത നിവാരണ സേന അറിയിച്ചു. കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. കൊൽക്കൊത്തയിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അതീവ ജാഗ്രതയുടെ ഭാഗമായി കൊൽക്കത്തിയലെ മേൽപ്പാലങ്ങൾ അടച്ചിരിക്കുകയാണ്. നാളെ രാവിലെ 5 വരെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.
ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവർത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam