'ഒരിക്കലും അഴിമതി ചെയ്തിട്ടില്ല'; ക്ഷേത്രത്തില്‍ സത്യം ചെയ്ത് ബിജെപി നേതാവ്

By Web TeamFirst Published Aug 11, 2021, 12:00 PM IST
Highlights

ആശ്രമം, മഠം എന്നിവയില്‍ നിന്ന് ഒരിക്കലും അനധികൃതമായി പണം എടുത്തിട്ടില്ലെന്നും രാഷ്ട്രീയ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതിഷ്ഠയെ സാക്ഷിയാക്കി സത്യം ചെയ്തത്. നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
 

ചിറ്റൂര്‍(ആന്ധ്രപ്രദേശ്): ഒരിക്കലും അഴിമതി ചെയ്തിട്ടില്ലെന്ന് ക്ഷേത്രത്തിലെത്തി സത്യം ചെയ്ത് ആന്ധ്രപ്രദേശ് ബിജെപി നേതാവ് വി വിഷ്ണുവര്‍ധന്‍ റെഡ്ഡി. കണിപാകത്തെ ഗണപതി ക്ഷേത്രത്തിലെത്തിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വിഷ്ണുവര്‍ധന്‍ പ്രതിജ്ഞയെടുത്തത്. ആശ്രമം, മഠം എന്നിവയില്‍ നിന്ന് ഒരിക്കലും അനധികൃതമായി പണം എടുത്തിട്ടില്ലെന്നും രാഷ്ട്രീയ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതിഷ്ഠയെ സാക്ഷിയാക്കി സത്യം ചെയ്തത്. നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

കടപ്പ ജില്ലയിലെ പ്രൊഡ്ഡുത്തൂരില്‍ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍സിപി എംഎല്‍എ ശിവപ്രസാദ് റെഡ്ഡിയുമായി വിഷ്ണുവര്‍ധന്‍ തര്‍ക്കമുണ്ടായിരുന്നു.  തുടര്‍ന്ന് ശിവപ്രസാദ് റെഡ്ഡി വിഷ്ണുവര്‍ധനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. തുടര്‍ന്നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രതിജ്ഞയെടുത്തത്.

കഴിഞ്ഞ 23 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ താന്‍ ഒരിക്കലും അഴിമതിയുടെ ഭാഗമായിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്ഷേത്രത്തിലെത്തി സത്യം ചെയ്യാന്‍ അദ്ദേഹം ശിവപ്രസാദ് റെഡ്ഡിയെയും വെല്ലുവിളിച്ചു. കടപ്പ ജില്ലയില്‍ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!