
ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ 8.30 ഓടെയാണ് വനമേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്. മാവോയിസ്റ്റുകളുടെ പടിഞ്ഞാറൻ ബസ്തർ ഡിവിഷന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
അതേസമയം, ജനുവരി 16ന് ഛത്തീസ്ഗഡിൽ സമാനമായ രീതിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡും സിആർപിഎഫും ചേർന്നുള്ള സംയുക്ത സുരക്ഷ സേനയാണ് മാവോയിസ്റ്റുകളെ വധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam