അതിർത്തിയിൽ സ്വീകരിച്ചത് മുൻകരുതൽ നടപടി; ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമെന്നും കരസേനാ മേധാവി

By Web TeamFirst Published Sep 4, 2020, 11:20 AM IST
Highlights

ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചർച്ചയും തുടരുന്നു എന്നും കരസേന മേധാവി അറിയിച്ചു.

ദില്ലി: ചൈനയ്ക്കെതിരെ അതിർത്തിയിൽ ഇന്ത്യൻ സേന സ്വീകരിച്ചത് മുൻകരുതൽ നടപടി എന്ന് കരസേന മേധാവി എം എം നരവനെ പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചർച്ചയും തുടരുന്നു എന്നും കരസേന മേധാവി അറിയിച്ചു.

ലഡാക്കിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ കര, വ്യോമസേന മേധാവിമാർ ചൈനീസ് അതിർത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തിയിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിർത്തി ലംഘിക്കാൻ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. മലനിരകളിൽ സേനയെ നിയോഗിച്ചാണ് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നൽകുന്നത്. ഇതുവരെ കടക്കാത്ത പ്രദേശങ്ങളിൽ ചൈനീസ് ടാങ്കുകൾ തകർക്കാൻ കഴിയുന്ന മിസൈലുകൾ വരെ എത്തിച്ചാണ് ഇന്ത്യ  പ്രതിരോധം സൃഷ്ടിച്ചത്. സ്ഥിതി വഷളാകുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നും ഇന്ത്യ തുറന്നടിച്ചു.

അതിനിടെ, വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന ഇന്ത്യയെ സമീപിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചു.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും രണ്ട് തവണ ചൈന അതിര്‍ത്തി ലംഘിച്ചിരുന്നു. ഇന്ത്യ തന്ത്രപ്രധാന പോയിന്റുകളില്‍ കയറിയത് ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യ പിന്‍മാറണമെന്ന് കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ചൈന ആവശ്യപ്പെട്ടിരുന്നു. പിന്‍മാറ്റം ഇപ്പോള്‍ സാധ്യമല്ലെന്നും നേരത്തെയുള്ള ധാരണ പ്രകാരം ചൈന സേനയെ പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നുമാണ് ഇന്ത്യ നിലപാടെടുത്തത്.

click me!