
ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറു ഭീകരരെ വധിച്ച് സൈന്യം. ജമ്മുവിൽ സിഐഎസ്എഫ് ജവാൻമാരുടെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു എ.എസ്.ഐ വീരമൃത്യു വരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ജമ്മുകശ്മീരിൽ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ജമ്മുവിലെ ചദ്ദയിൽ ഇന്നു പുലർച്ചെ 4.25-നാണ് സിഐഎസ്എഫ് ജവാൻമാരുടെ ബസിനു നേരെ ഭീകരർ ഗ്രനേഡ് ഏറിഞ്ഞത്. ഭീകരരുടെ നീക്കത്തെ ഉടൻ സിഐഎസ്എഫ് നേരിട്ടു. പുൽവാമ മാതൃകയിൽ നടത്തിയ നീക്കം ചെറുക്കാനായെന്ന് സിഐഎസ്എഫ് അറിയിച്ചു. ഒരു എഎസ്ഐ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരിക്കുണ്ട്. ജമ്മുവിന് അടുത്ത് ഗുജ്വാനിൽ സൈനിക ക്യാമ്പിനടുത്ത് പതിയിരുന്ന ഭീകരരെ സൈന്യം നേരിട്ടു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമ്യത്യു വരിച്ചു.
ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നും തുടരുകയാണ്. ലഷ്ക്കർഎ തയ്ബ കമാൻഡർ ഉൾപ്പടെ നാലു ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് ജമ്മുവിൽ എത്തുന്നത്. പഞ്ചായത്ത് അംഗങ്ങളുടെ റാലിയിലും പ്രധാനമന്ത്രി സംസാരിക്കും. പഞ്ചായത്ത് അംഗങ്ങളെയും സർപഞ്ചുമാരെയും ഭീകരർ ലക്ഷ്യം വയ്ക്കുന്ന പശ്ചാത്തലത്തിൽ അവർക്ക് ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. പുതിയ സാഹചര്യത്തിൽ ജമ്മുകശ്മീരിലാകെ സുരക്ഷയും നിരീക്ഷണവും കർശനമാക്കാനാണ് നിർദ്ദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam