നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീൻ ഒവൈസി, സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരെന്ന് ആരോപണം

Published : Jun 11, 2022, 06:31 PM ISTUpdated : Jun 11, 2022, 06:33 PM IST
നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീൻ  ഒവൈസി, സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരെന്ന് ആരോപണം

Synopsis

ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാർ ആണ്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.   

ദില്ലി: നബിവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീൻ  ഒവൈസി. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാർ ആണ്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. 

അതേസമയം, ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തിൽ രാജ്യത്ത് ഇന്നും സംഘർഷം ഉണ്ടായി. മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും ആക്രമസക്തമായി. ഹൗറയിൽ പ്രതിഷേധക്കാർ കടകൾക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തി വീശി. സംഘർഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൗറയിലെ സംഘർഷ മേഖലകൾ സന്ദർശിക്കാൻ എത്തിയ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകരും  പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പൊലീസിന്റെ നിഷ്ക്രിയത്വമാണ് സംഘർഷത്തിന് കാരണമെന്ന് ഗവർണർ ജഗദീപ് ധൻക്കർ വിമർശിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു. 

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. പൊലീസിന് നേരെ പ്രതിഷേധക്കാരും വെടിവച്ചു എന്നാണ് റിപ്പോർട്ട്. നാല് പൊലീസുകാരും ഒരു പ്രതിഷേധക്കാരുംവെടിയേറ്റ് ചികിത്സയിലാണ്. വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

ഇതിനിടെ യുപിയിലെ പ്രയാഗ് രാജ്, മൊറാദാബാദ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട്  ഇരുനൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജിൽ നടന്ന അക്രമത്തിന് പിന്നിൽ എഐഎംഐഎം നേതാവായ ജാവേദ് അഹമ്മദാണെന്ന് പൊലീസ് പറഞ്ഞു.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൻപുരിലെ സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പൊലീസ് പറഞ്ഞു. 

ജുമാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക്  ശേഷം നടന്ന പ്രതിഷേധത്തിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസ്. കണ്ടാലറിയാവുന്നവർക്കേതിരെ ആണ് കേസ്. മതവികാരം ഇളക്കിവിടാൻ ശ്രമം ഉണ്ടായെന്ന് സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീർ ഉൾപ്പെടെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചിരിക്കുകയാണ്. നബി വിരുദ്ധ പരാമർശത്തിൽ ദില്ലി സർവകലാശാലയിലും പ്രതിഷേധം ഉണ്ടായി എംഎസ്എഫ്, കാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി അംഗങ്ങൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

Read Also: പ്രവാചക നിന്ദ: നുപുർ ശർമ്മയുടെ തല വെട്ടുന്നതായുള്ള വീഡിയോ പുറത്തുവിട്ടയാൾ അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്