
ഹൈദരാബാദ്: വിദേശ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ സീനിയർ പ്രൊഫസറെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കാമ്പസിലെ പെൺകുട്ടികൾക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി കവാടത്തിൽ പ്രതിഷേധിച്ചു.
മാതൃഭാഷ മാത്രം സംസാരിക്കാനറിയുന്ന വിദേശ വിദ്യാർത്ഥിനിയോടാണ് പ്രൊഫസർ മോശമായി പെരുമാറിയത്. വെള്ളിയാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റി കാമ്പസിന് സമീപമുള്ള പ്രൊഫസറുടെ വസതിയിലേക്ക് വിദ്യാർത്ഥിനിയെ ക്ഷണിച്ചു വരുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ തനിച്ചായിരുന്ന ഇയാൾ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചതായും സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചതായും പരാതിക്കാരി പറയുന്നു. സർവകലാശാലയിലെ മറ്റൊരു പ്രൊഫസറുടെ സഹായത്തോടെയാണ് വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ശിൽപവല്ലി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഒരു പുസ്തകം നൽകാനെന്ന വ്യാജേനയാണ് അയാൾ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയപ്പോൾ മദ്യം വാഗ്ദാനം ചെയ്തു, വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പെൺകുട്ടി പ്രതിഷേധിച്ചു. സംഭവിച്ചതിനെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്. നിർഭാഗ്യവശാൽ, വിദ്യാർത്ഥിനി അവളുടെ മാതൃഭാഷ മാത്രമേ സംസാരിക്കുന്നുള്ളൂ. ഡിസിപി പറഞ്ഞു. വിദ്യാർഥിയുടെ ഭാഷ സംസാരിക്കുന്ന ഒരാളെ കിട്ടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുറ്റാരോപിതനായ പ്രൊഫസർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യൽ റിമാൻഡിലേക്ക് അയക്കുകയാണെന്നും ഡിസിപി അറിയിച്ചു.
അതേസമയം, പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ ആരോപിക്കുന്നു. എന്നാൽ ഇത് ലൈംഗികാതിക്രമമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രശ്‌നം ഗുരുതരമായിട്ടും യൂണിവേഴ്സിറ്റി രജിസ്ട്രാർ എല്ലാ ഫോൺകോളുകളും അവഗണിച്ചു, രാത്രി മുഴുവൻ വിദ്യാർത്ഥി സമൂഹം വിദ്യാർത്ഥിക്ക് പിന്തുണയുമായി ഒത്തുകൂടിയപ്പോൾ അദ്ദേഹം വീട്ടിൽ സമാധാനമായി ഉറങ്ങുകയായിരുന്നു. അധികൃതർ ബോധപൂർവമായ കാലതാമസം വരുത്തുകയായിരുന്നെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഒരു യോഗം വിളിച്ചിട്ടുണ്ടെന്നും യോഗത്തിന് ശേഷം സംഭവത്തിൽ പ്രസ്താവന ഇറക്കുമെന്നുമാണ് യൂണിവേഴ്സിറ്റി നൽകുന്ന വിശദീകരണം.
Read Also: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam