134 വര്‍ഷം നീണ്ട നിയമ പോരാട്ടം : അയോധ്യ കേസ് നാള്‍വഴികള്‍

Published : Nov 08, 2019, 11:32 PM ISTUpdated : Nov 09, 2019, 12:59 PM IST
134 വര്‍ഷം നീണ്ട നിയമ പോരാട്ടം : അയോധ്യ കേസ് നാള്‍വഴികള്‍

Synopsis

1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

യോധ്യക്കേസിൽ വിധി വന്നതോടെ, ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, മതചരിത്രത്തിൽ ഏറ്റവും നീണ്ടതും നിർണായകമായതുമായ കേസാണ് അവസാനിക്കുന്നത്. 1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

അയോധ്യ കേസിന്‍റെ നാള്‍വഴികളിലൂടെ

1528: ബാബ്റി മസ്ജിദ് നിര്‍മിച്ചെന്ന് കരുതുന്നു. ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറാണ് മസ്ജിദ് നിര്‍മിച്ചത്. സൈനിക മേധാവി മിര്‍ ബാരിഖിനായിരുന്നു നിര്‍മാണ ചുമതല.
1885 ജനുവരി 29: ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. മസ്ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തി ഫാസിയാബാദ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി തള്ളി. 
1949 ഓഗസ്റ്റ് 22: ബാബ്റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. 29ന് ഭൂമി ജപ്തി ചെയ്ത് മേല്‍നോട്ടത്തിനായി റിസീവറെ നിയമിച്ചു. 
1950 ജനുവരി 16: വിഗ്രഹത്തില്‍ പൂജക്കും ആരാധനക്കും വിഗ്രഹം സംരക്ഷിക്കാനും അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കുന്നു.
1959: ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്യുന്നു. 
1961: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്യുന്നു.
1986 ഫെബ്രുവരി1: കേസില്‍ നിര്‍ണായക വഴിത്തിരിവ്. പള്ളിതുറക്കണമെന്നും വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ വിഗ്രഹം ആരാധിക്കാനായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ ജില്ലാകോടതി ഉത്തരവ്.
1989 ഓഗസ്റ്റ് 14: തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
1990 സെപ്റ്റംബര്‍ 25: ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നു. 
1992 ഡിസംബര്‍ 6: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം. ഹിന്ദു കര്‍സേവകര്‍ ബാബ്റി മസ്ജിദ് പൊളിക്കുന്നു. ഒരുലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ആറ് മണിക്കൂര്‍ സമയമെടുത്താണ് ബാബ്റി മസ്ജിദ് തകര്‍ത്തത്. 
1993 ജനുവരി 7: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍. മുഴുവന്‍ ഹര്‍ജികളും വാദം കേള്‍ക്കലിനായി സുപ്രീം കോടതിയിലേക്ക് മാറ്റി.
1994 ഒക്ടോബര്‍ 24: ഇസ്‍ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
2002 ഏപ്രില്‍: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതി വാദം തുടങ്ങി. 
2003 മാര്‍ച്ച് 13: തര്‍ക്ക പ്രദേശത്ത് മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി. ഭൂരെ അസ്‍ലം കേസിലാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. 
2010 സെപ്റ്റംബര്‍30: തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2:1 ഭൂരിപക്ഷത്തോടെ വിധി പ്രസ്താവിച്ചു. 
2011 മെയ് 9: ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു
2016 ഫെബ്രുവരി 26: തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിക്കുന്നു.
2017 മാര്‍ച്ച് 21: കേസ് സുപ്രീം കോടതിരക്ക് പുറത്ത് പരിഹരിക്കാന്‍ സാധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‍റെ നിര്‍ദേശം. 
2017 ഡിസംബര്‍1: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍
2017 ഡിസംബര്‍ 5: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു. 
2018 സെപ്റ്റംബര്‍ 27: അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റി.
2019 ജനുവരി 8: വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അ‍ഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നു. 10ന് ജസ്റ്റിസ് യു യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.
2019 ജനുവരി 25: യു യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ച് രൂപീകരിക്കുന്നു. 
2019 മാര്‍ച്ച് 8: കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച് ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു. 
2019 മെയ് 9: മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. 
2019 മെയ് 10: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു.
2019 ജൂലായ് 11: മധ്യസ്ഥ ശ്രമത്തിന്‍റെ പുരോഗതി സുപ്രീം കോടതി ആരായുന്നു. 
2019 ഓഗസ്റ്റ് 1: മധ്യസ്ഥ ശ്രമം പരാജയപ്പെടുന്നു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നു. 
2019 ഓഗസ്റ്റ് 2: തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.
2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. 
2019 ഒക്ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.
2019 നവംബര്‍ 8: നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീം കോടതി അറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ