
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ലെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു. പ്രതിഷ്ഠ ആചാര വിധി പ്രകാരം വേണമെന്നും പുരി ശങ്കരാചാര്യർ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്ത് എത്തിയിരുന്നു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്.
നേരത്തെ സോണിയാഗാന്ധിക്ക് അയോധ്യയിലേക്കുള്ള ക്ഷണം കിട്ടിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗ് അറിയിച്ചിരുന്നു. പിന്നാലെ പാര്‍ട്ടിയില്‍ രണ്ട് ചേരി തന്നെ രൂപപ്പെട്ടു.
കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ നേതൃത്വം പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ ഘടകങ്ങള്‍ പങ്കെടുക്കണമെന്ന നിലപാടാണ് മുന്‍പോട്ട് വച്ചത്. ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിലെ ഒട്ടുമിക്ക നേതാക്കളും ചടങ്ങിനില്ലെന്ന് വ്യക്തമാക്കുകയും കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam