
ദില്ലി: രണ്ട് മലയാളി കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിലെ ഛത്തീസ്ഗഡിൽ വീണ്ടും ക്രിസ്ത്യൻ കൂട്ടായ്മക്ക് നേരെ ബജ്റംഗ്ദൾ അതിക്രമം. റായ്പൂരിൽ നടന്ന പ്രാർത്ഥനക്കിടെയാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ പ്രാർത്ഥന നടക്കുന്ന വീട് വളയുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് സംഘർഷ സാഹചര്യം നിയന്ത്രിച്ചത്.
മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിന്റെ ചൂടാറും മുൻപാണ് ക്രൈസ്തവ കൂട്ടായ്മക്ക് നേരെ വീണ്ടും ആക്രമണം നടന്നത്. റായ്പൂരിലെ കുക്കർ ബേഡായിലെ ഒരു വീട്ടിലാണ് പാസ്റ്റർ വസിഷ്ഠ ഭാരതിയുടെ നേതൃത്വത്തിൽ പ്രാർത്ഥന യോഗം നടന്നത്. ഇവിടെ പെൺകുട്ടികളെ എത്തിച്ച് മതപരിവർത്തനം നടത്തുവെന്നാരോപിച്ചാണ് ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ എത്തിയത്. പിന്നാലെ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച ഇവർ പുരുഷന്മാരെ ഉൾപ്പെടെ മർദ്ദിച്ചെന്നാണ് പരാതി. ഇതോടെ ചേരിതിരിഞ്ഞ് ഇരുവിഭാഗവും പ്രതിഷേധം തുടങ്ങി. പിന്നാലെ പൊലീസ് എത്തിയെങ്കിലും സംഘർഷസാഹചര്യം തുടർന്നു. റോഡിലടക്കം ഇരുന്ന് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും പൊലീസ് കാവൽ തുടരുകയാണ്.
പാസ്റ്റർമാർക്കെതിരായ അതിക്രമത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്തെത്തി. ആക്രമിക്കുന്നവരെ നേരിടാൻ കൈ ഉയർത്തു എന്നാണ് പ്രതികരണം. ഇതിനിടെ ദില്ലിയിലെ സിബിസിഐ ആസ്ഥാനത്തിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. നാളെ ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് പരിപാടി നടക്കാനിരിക്കെയാണ് കാവൽ. എന്നാൽ സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി ഈ മേഖലയിൽ ഏർപ്പെടുത്തിയ സുരക്ഷക്രമീകരണങ്ങൾ മാത്രമാണെന്നാണ് ദില്ലി പൊലീസ് വിശദീകരണം.