
ഇംഫാൽ: അന്യസംസ്ഥാനങ്ങളിൽ ജോലി തേടിപ്പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ഓരോ ദിവസവും സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. നിശ്ചിത ദിവസത്തേയ്ക്ക് ഇവരെ ക്വാറന്റൈൻ ചെയ്യാനാണ് സംസ്ഥാന സർക്കാരുകളുടെ തീരുമാനം. ഈ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തുന്നവരെ ക്വാറന്റൈനിലാക്കാൻ മുളവീടുകൾ തയ്യാറാക്കിയിരിക്കുകയാണ് മണിപ്പൂരിലെ തുംജോയ് ഗ്രാമം. എൺപതോളം മുളവീടുകളാണ് ഈ ആവശ്യത്തിനായി നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾ നിർമ്മിക്കുന്നതിനായി സർക്കാരിൽ നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും ഗ്രാമവാസികൾ ചോദിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സേനാപതി ജില്ലയിലാണ് തുംജോയ് ഗ്രാമം.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് എന്നിവർ ഗ്രാമീണരുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഞാനവരെ സല്യൂട്ട് ചെയ്യുന്നു. തുംജോയ് ഗ്രാമത്തിൽ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് എത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ 80 കുടിലുകൾ നിർമ്മിച്ചിരിക്കുകയാണ്. ഒരു കിടക്ക, ടോയ്ലെറ്റ്, വൈദ്യുതി എന്നിവയുൾപ്പെടയാണിതിന്റെ സജ്ജീകരണം. ജലവിതരണ സംവിധാനവും ലഭ്യമാണ്. മുഖ്യമന്ത്രി ട്വീറ്റിൽ കുറിച്ചു. കുടിലുകളുടെ ഫോട്ടോയുൾപ്പെടെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. അവശ്യസാധനങ്ങളും സമീപത്തുള്ള കുടിലുകളിൽ സംഭരിച്ചിട്ടുണ്ടെന്നും ഗ്രാമീണ അധികൃതർ വ്യക്തമാക്കി.
മണിപ്പൂരിൽ മറ്റൊരു ഗ്രാമം ക്വാറന്റൈൻ സംവിധാനത്തിന് പിന്തുണ നൽകുന്നത് മറ്റൊരു വിധത്തിലാണ്. ആയിരക്കണക്കിന് ജനങ്ങൾക്കാണ് ഈ ഗ്രാമീണർ സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്യുന്നത്. മതപരമായ ഭിന്നതകളൊന്നും ഇവരുടെ നന്മകളെ ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമെന്ന് അധികൃതർ വിലയിരുത്തുന്നു. കാങ്പോക്പി ജില്ലയിലെ കോൺസാഖുൽ ഗ്രാമത്തിലാണ് ഈ സംഭവം. ഗോത്രവർഗക്കാർ, അതിഥി തൊഴിലാളികൾ, കൂലിവേലക്കാർ എന്നിവർ താമസിക്കുന്ന ഇടങ്ങളിൽ ഇവർ പച്ചക്കറികൾ സമ്മാനമായി നൽകുന്നു. ആയിരക്കണക്കിന് ആളുകളാണ് ബസുകളിലും ചെറിയ വാഹനങ്ങളിലുമായി മണിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam