അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിക്കടന്ന ബംഗ്ലാദേശി ബാലന് തുണയായി ബിഎസ്എഫ്

By Dhanesh RavindranFirst Published May 19, 2022, 8:28 PM IST
Highlights

 ജവാന്മാർ നടത്തിയ തെരച്ചിലിൽ സംശയ്പദമായ ഒന്നും പതിനേഴുകാരനിൽ നിന്ന് കണ്ടെത്താനായില്ല. തുടർന്ന് കുട്ടിക്ക്  ആഹാരം അടക്കം നൽകിയ സേന അംഗങ്ങൾ വിവരം അയൽരാജ്യത്തിന്റെ അതിർത്തിസേനയായ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശിനെ വിവരം അറിയിച്ചു. 

ഗാരോ ഹിൽസ് : അബദ്ധത്തിൽ അതിർത്തിക്കടന്ന ബംഗ്ലാദേശിബാലന് തുണയായി ബിഎസ്എഫ് (BSF). മൂനീർ ഖാനെ സുരക്ഷിതമായി അതിർത്തിക്കടത്തി ഇന്ത്യയുടെ  അതിർത്തിരക്ഷ സേന. മേഘാലയിലെ തെക്കൻ ഗാരോ ഹിൽസ് ജില്ലയുടെ അതിർത്തി പ്രദേശത്ത് ഇന്നലെയാണ് ബംഗ്ലാദേശി ബാലൻ എത്തിയത്. ഇന്ത്യൻ പ്രദേശത്ത് സംശയസ്പദമായ സാഹചര്യത്തിൽ  ബിഎസ്എഫിന്റെ 55മത് ബറ്റാലിയനിലെ ജവാന്മാരാണ് കുട്ടിയെ കണ്ടത്. 

തുടർന്ന് കുട്ടിയെ ജവാന്മാർ കസ്റ്റഡിയിലെടുത്തു. കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ കുട്ടിയുടെ പേര് മൂനീർ ഖാന്‍ എന്നാണെന്നും അറിയാതെ അതിർത്തിക്കടന്നതാണെന്നും വ്യക്തമായി. കൂടാതെ ജവാന്മാർ നടത്തിയ തെരച്ചിലിൽ സംശയ്പദമായ ഒന്നും പതിനേഴുകാരനിൽ നിന്ന് കണ്ടെത്താനായില്ല. തുടർന്ന് കുട്ടിക്ക്  ആഹാരം അടക്കം നൽകിയ സേന അംഗങ്ങൾ വിവരം അയൽരാജ്യത്തിന്റെ അതിർത്തിസേനയായ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശിനെ വിവരം അറിയിച്ചു. 

തുടർന്ന് ഇന്ന് നടന്ന ചടങ്ങിൽ വെച്ച്  മൂനീർഖാനെ ബംഗ്ലാദേശി സേനയ്ക്ക് സുരക്ഷിതമായി കൈമാറി.ഇത്തരത്തിൽ അതിർത്തിക്കടന്ന് എത്തുന്നവർ  പ്രായപൂർത്തിയാകാത്തവരോ നിരപരാധികളോ ആണെന്ന് ബോധ്യപ്പെട്ടാൽ ബിഎസ്‌എഫ് എല്ലായ്പ്പോഴും മാനുഷിക സമീപനമാണ് സ്വീകരിക്കുന്നതെന്ന് മേഘാലയ ഫ്രോണ്ടിയർ ബിഎസ്‌എഫ് ഇൻസ്പെക്ടർ ജനറൽ ഇന്ദർജിത് സിംഗ് റാണ പറഞ്ഞു.  

രണ്ടു അതിർത്തി കാവൽ സേനകളും ഈ  വിഷയങ്ങളിൽ ഒരു ധാരണയിൽ എത്തിയുണ്ട്. നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അയൽ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമാണ് ഇത്തരം നടപടികളെന്നും ബിഎസ്എഫ് വ്യക്തമാക്കി. 186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ, 240,000 ജവാന്മാരുള്ള ബിഎസ്എഫ് 1965 ലാണ് സ്ഥാപിതമായത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിർത്തി സേനകളിൽ ഒന്നാണിത്. പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ചുമതലകളാണ് ബിഎസ് എഫിനുള്ളത്.

click me!