
ബെംഗളൂരു: കഴിഞ്ഞയാഴ്ച 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ചയോടെയാണ് സഭവം. ചിക്കബനവാരയിലെ വിജനമായ ഒരു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.00 മണിയോടു കൂടിയാണ് നാട്ടുകാരിൽ ചിലർ മൃതശരീരം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ പൊലീസ് സ്ഥലത്തെത്തിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും നോർത്ത് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുൽ അദാവത് പറഞ്ഞു.
പ്രതി ഭർത്താവിന് ആദ്യം ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയതായും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത്റുത്ത് ഓടി രക്ഷപ്പെട്ടുതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഡിസംബറിൽ ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ ലോക്നാഥ് രണ്ട് വർഷമായി മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണം കുടുംബം നേരത്തെ ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ഈ ബന്ധത്തിലുള്ള വിവാഹത്തെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല.
പിന്നീട് വിവാഹം കഴിഞ്ഞയുടനെ, ലോക്നാഥ് ഭാര്യയെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടാക്കി. രണ്ടാഴ്ച മുമ്പ് മാത്രമാണ് സ്ത്രീയുടെ കുടുംബം ഇയാൾക്ക് മറ്റൊരു ഭാര്യയുള്ള വിവരം അറിഞ്ഞത്. പിന്നീട് ലോക്നാഥിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളെക്കുറിച്ചും അറിഞ്ഞതും വഴക്കുകൾ രൂക്ഷമായതും ഈ സമയത്താണെന്നും പൊലീസ് പറഞ്ഞു.
ദമ്പതികൾ നിരന്തരം വഴക്കുണ്ടാക്കുകയും വിവാഹമോചനം നേടാൻ പോലും ആലോചിക്കുകയും ചെയ്തതോടെ ബന്ധം വഷളായി. ലോക്നാഥ് തന്റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതേത്തുടർന്നാണ് ഭാര്യയും അമ്മയും ചേർന്ന് ലോക്നാഥിനെ കൊല്ലാൻ പദ്ധതിയിട്ടത്. അതേ സമയം ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ലോക്നാഥ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam